കേരളത്തില്‍ കോവിഡ് അനാഥരാക്കിയത് 49 കുട്ടികളെ : സുപ്രീം കോടതിക്ക് കണക്കുകള്‍ കൈമാറി

Children | Bignewslive

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട 49 കുട്ടികളാണ് കേരളത്തിലുള്ളതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.എട്ട് കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയും 895 കുട്ടികള്‍ക്ക് മാതാപിതാക്കളിലൊരാളെ നഷ്ടപ്പെടുകയും ചെയ്തു.

മെയ് 29വരെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയിതിരിക്കുന്ന വിവരങ്ങളാണ് സുപ്രീം കോടതിക്ക് കൈമാറിയിരിക്കുന്നത്. കോവിഡില്‍ അനാഥരായ കുട്ടികളുടെ വിവരങ്ങളും അവരുടെ സംരക്ഷണത്തിനായി സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികളും ചൊവ്വാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് അനാഥരായിരിക്കുന്ന കുട്ടികളുടെ എണ്ണം 1700 ആണ്. 140 കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്.7464 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടു.

അതേസമയം മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 1314 കുട്ടികളെ സംബന്ധിച്ച വിവരം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി സംസ്ഥാന സര്‍ക്കാര്‍ കേസിലെ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാളിനെ അറിയിച്ചിട്ടുണ്ട്.ഇതില്‍ നാല് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.ബാക്കിയുള്ളവരില്‍ എത്ര പേര്‍ക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്താനുള്ള പ്രക്രിയ പുരോഗമിക്കുന്നതായും അമിക്കസ് ക്യൂറിക്ക് രേഖാ മൂലം നല്‍കിയ കുറിപ്പില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.

മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും കേരളം കൈമാറിയ കുറിപ്പിലുണ്ട്.

Exit mobile version