കോഴിക്കോട് വോട്ട് ചെയ്യാന്‍ കയറിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ചുതകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ചുതകര്‍ത്തു. എടക്കാട് യൂണിയന്‍ എല്‍പി സ്‌കൂളില്‍ 13ാം നമ്പര്‍ ബൂത്തിലാണ് സംഭവം. അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ഇതോടെ വോട്ടിങ് പൂര്‍ണമായി നിര്‍ത്തിവെച്ചു. കോഴിക്കോട് സബ്കളക്ടര്‍ ഭുവനേശ്വരി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

എടക്കാട് കളപ്പുറത്ത് വീട്ടില്‍ ആണ്ടിക്കുട്ടി മകന്‍ പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു വൈകിട്ട് ആറ് മണിയോടെ വോട്ട് ചെയ്യാനെത്തിയ പ്രമോദ് പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സാങ്കേതിക വിദഗ്ദര്‍ എത്തി തകര്‍ന്ന മെഷീന്‍ പരിശോധിച്ച ശേഷം പുതിയ മെഷീന്‍ എത്തിച്ച് വോട്ടിങ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ മാവോയിസ്റ്റ് അനുഭാവിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Exit mobile version