പറഞ്ഞുറപ്പിച്ച അതേ ഡ്രസ് കോഡില്‍ കൃപേഷും ശരത് ലാലുമെത്തി; ആത്മസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ദീപു വിവാഹിതനായി, കണ്ണീരണിഞ്ഞ് വിവാഹവേദി

കണ്ണൂര്‍: മഞ്ഞകുര്‍ത്തയണിഞ്ഞ് ആത്മസുഹൃത്തിന്റെ വിവാഹത്തിന് കൃപേഷും ശരത് ലാലുമെത്തി, കണ്ണീരണിഞ്ഞ് ദീപു കൃഷ്ണന്റെ വിവാഹ വേദി. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലിന്റെയും കൂട്ടുകാരനാണ് ദീപു കൃഷ്ണന്‍.

ശനിയാഴ്ച രാവിലെ കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ദീപു വിവാഹമണ്ഡപത്തിലെത്തിയത്. കൃപേഷും ശരത്ലാലും അന്ത്യവിശ്രമസ്ഥലത്തെത്തി പ്രാര്‍ഥനയും നടത്തി. മരണത്തിന് തൊട്ടുമുമ്പുവരെ ഇരുവരും കൂട്ടുകാരന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. അവര്‍ തീരുമാനിച്ച ഡ്രസ് കോഡിലാണ് സുഹൃത്തുക്കള്‍ വിവാഹവേദിയില്‍ എത്തിയത്.

ആഘോഷങ്ങള്‍ക്കപ്പുറം ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞ വേദിയിലായിരുന്നു ദീപുവിന്റെ വിവാഹം നടന്നത്. ശരത് ലാലിന്റെയും കൃപേഷിന്റെയും കട്ടൗട്ടിന്റെ രൂപത്തില്‍ ഇരുവരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം നടന്നു.

ഇക്കഴിഞ്ഞ ഫിബ്രവരി 21ന് ആയിരുന്നു ദീപുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന് നാലു നാള്‍ മുമ്പ് 17 നാണ് ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. തുടര്‍ന്ന് വിവാഹം മാറ്റിവെക്കുകയായിരുന്നു.

ദീപുവിന്റെ കല്ല്യാണത്തിന് കൂട്ടുകാരുടെ ഡ്രസ് കോഡ് തീരുമാനിച്ചത് ശരത്ലാല്‍ ആയിരുന്നു. കല്ല്യോട്ടെ റീന ടെക്സ്റ്റയില്‍സില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരോരാളുടെയും കൂര്‍ത്തയുടെ അളവ് കൃപേഷ് എഴുതിയെടുത്തിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത പ്രദേശത്ത് ഒരു അപകടം നടന്നതായും അറിഞ്ഞ് അങ്ങോട്ടേക്ക് പോയി. ഇതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇരുവരും കൊലക്കത്തിക്കിരയായത്.

Exit mobile version