ഋതുലും സിദ്ധാര്‍ഥും ദീപം കൈമാറി, സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കോഴിക്കോട് തുടക്കമായി. പരിപാടിയില്‍ ആയിരം ദിനാഘോഷവും സേയ്ഫ് കേരളാ പദ്ധതിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിപാ വൈറസിനോട് പോരാടി ജീവന്‍വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ഥും ചേര്‍ന്നാണ് ഉദ്ഘാടന ദീപം മുഖ്യമന്ത്രിക്ക് കൈമാറിയത്.

ആയിരം ദിവസത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ആയിരം ദിവസംകൊണ്ട് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ ഇന്ത്യ രാജ്യം കണക്കാക്കിയിരിക്കുന്നു.
ആയിരം ദിവസം മുമ്പ് കേട്ട അഴിമതിക്കഥകള്‍ ഇപ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും പറയാനില്ല. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും അഴിമതി പൂര്‍ണമായി ഇല്ലാതായി എന്ന് പറയാനാവില്ല.

അഴിമതിയോട് വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. ആ ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരം ദിവസം മുമ്പ് നമ്മുടെ നാട്ടില്‍ പൊതുവായിട്ടുണ്ടായിരുന്ന ബോധം ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു. നിരാശയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ആ നിരാശയുടെ ഘട്ടം കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇവിടെ ചിലതൊക്കെ നടന്നേക്കാം എന്ന പ്രതീക്ഷ വന്നു. ആയിരം ദിവസം കഴിഞ്ഞപ്പോള്‍ നമ്മുടെ നാട്ടില്‍ ചിലതൊക്കെ നടക്കും എന്ന് ഏത് രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ക്കും ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version