ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പത്മകുമാര്‍ പുറത്തേക്ക്; പകരക്കാരനായി രാജഗോപാലന്‍ നായരെ നിയോഗിക്കാന്‍ നീക്കം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാര്‍ പുറത്തേക്ക്. ശബരിമല വിഷയത്തില്‍ പത്മകുമാര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനും ബോര്‍ഡിനും തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ പുറത്താകുന്നത്.

ഇതോടെ പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ രാജഗോപാലന്‍ നായരെ നിയോഗിക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഒപ്പം നിലവിലെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്‌മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനുമാകും. അതേസമയം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ രാജഗോപാലന്‍ നായര്‍, എന്‍ വാസു എന്നിവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് വിവരം.

ശബരിമല വിഷയത്തില്‍ വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ച നിലപാടുകളും പുനഃപരിശോധനാ ഹര്‍ജിയിലെ ദേവസ്വം നീക്കത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നതുമാണ് എ പത്മകുമാറിന് വിനയായത്.

ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയതല്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ടിട്ടല്ല ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്നലെ യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ നിലപാട് മാറ്റം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയാതെയെന്ന് സൂചന. സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടില്‍ എ പത്മകുമാര്‍ ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Exit mobile version