ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം : അന്തിമറിപ്പോര്‍ട്ട് ഉടന്‍

ജൊഹന്നാസ്ബര്‍ഗ് : ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഒമിക്രോണിന് മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിലുണ്ട്. പഠനറിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. അതുപോലെതന്നെ പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്‌സീന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്‌സീന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളില്‍ 35,670 പേര്‍ക്ക് ഒരിക്കല്‍ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്. മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളില്‍ അടുത്തിടെ വീണ്ടും വൈറസ് ബാധ ഉണ്ടായതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഡിഎസ്‌ഐ-എന്‍ആര്‍എഫ് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി.

രോഗവ്യാപന സാധ്യത കൂടുതലാണെങ്കിലും വാക്‌സീനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന വിശ്വാസത്തില്‍ തന്നെയാണ് ശാസ്ത്രലോകം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടിയ തോതില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെങ്കിലും വാക്‌സീനില്‍ വിശ്വസിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധ ആന്‍ വോട്ട് ഗോട്ട്‌ബെര്‍ഗ് അറിയിച്ചു.

Exit mobile version