കോവിഡ് ഗുളിക : നിര്‍മാണത്തിനുള്ള അനുമതി മറ്റ് കമ്പനികള്‍ക്കും നല്‍കുമെന്ന് ഫൈസര്‍

ജനീവ : കോവിഡ് ചികിത്സയ്ക്കുള്ള തങ്ങളുടെ ആന്റിവൈറല്‍ ഗുളിക നിര്‍മിക്കാന്‍ മറ്റ് കമ്പനികള്‍ക്കും അനുമതി നല്‍കുമെന്ന് അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍. പാക്‌സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളിലെ കമ്പനികള്‍ക്കും നിര്‍മിക്കാനുള്ള കരാര്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതോടെ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങള്‍ക്ക് ഇത്തരത്തില്‍ പാക്‌സ്ലോവിഡ് ലഭ്യമാകും. ഗുളികയുടെ നിര്‍മാണം സംബന്ധിച്ച് മെഡിസിന്‍ പേറ്റന്റ് പൂള്‍ കരാറില്‍ ഫൈസര്‍ ഒപ്പുവെച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും മറ്റ് അനുമതികള്‍ക്കും ശേഷമായിരിക്കും ഈ മരുന്നിന് ലോകരാജ്യങ്ങള്‍ അനുമതി നല്‍കുക.

എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന ritonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്. കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് 89 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 1,80,000 ആളുകള്‍ക്കാവശ്യമായ ഗുളികകള്‍ നിര്‍മിക്കാനാവും എന്ന് ഫൈസര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ലോകത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന കോവിഡ് വാക്‌സീന്റെ നിര്‍മാതാക്കള്‍ കൂടിയാണ് ഫൈസര്‍. ഇവ നിര്‍മിക്കുന്ന കമ്പനികളില്‍ നിന്ന് ഫൈസര്‍ റോയല്‍റ്റി വാങ്ങുന്നില്ല.

Exit mobile version