കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് : കേജരിവാള്‍

Aravind Kejriwal | Bignewslive

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഒമ്പത് ആശുപത്രികളിലായി സ്ഥാപിച്ച 22 പുതിയ ഓക്‌സിജന്‍ പ്‌ളാന്റുകളുടെ വെര്‍ച്വല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓക്‌സിജന്‍ പ്‌ളാന്റുകള്‍ കരുത്ത് പകരുമെന്നും മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് പ്രാര്‍ഥന എന്നും ഒരുപക്ഷേ അത്തരമൊരു സാഹചര്യമുണ്ടായാല്‍ സംസ്ഥാനം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും കേജരിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നാണ് രണ്ടാം തരംഗത്തിനെതിരെ പൊരുതിയതെന്നും പ്രതിസന്ധിയിലും അച്ചടക്കത്തോടെയും സമചിത്തതയോടെയും വ്യാപനത്തെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചുവെന്നും കേജരിവാള്‍ പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ഒപ്പം നിന്ന വ്യാവസായിക മേഖലയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദിയറിയിച്ചു.

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം 37000 വരെയാകാമെന്ന മുന്നറിപ്പിനെത്തുടര്‍ന്ന് കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുട്ടികളെ മൂന്നാം തരംഗം കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ച് കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷാപദ്ധതിയും കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version