ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തതിനെക്കുറിച്ച് കാല്‍പ്പന്ത് കളിയുടെ രാജകുമാരന്‍ എംബാപ്പെ

'എനിക്ക് ആ പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് ആവശ്യമുള്ള പണം ഞാന്‍ സമ്പാദിക്കുന്നുണ്ട്. സഹായം ആവശ്യമുള്ള ഒട്ടേറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്

ഇക്കഴിഞ്ഞ ലോകകപ്പിലൂടെ ഉദിച്ചുയര്‍ന്ന താരമാണ് കെയ്‌ലിയന്‍ എംബാപ്പെ. മൈതാനത്തിനകത്തും പുറത്തും ലോകത്തിന് ഒരുപോലെ പ്രിയപ്പെട്ട താരം. ഈ 19 കാരനെ ജനപ്രിയനാക്കിയത് പ്രതിഭയുടെ തിളക്കം മാത്രമല്ല, ഒപ്പം മനുഷ്യത്വത്തിന്റെ പ്രഭാവവും കൂടിയാണ്.

കാരണം ലോകകപ്പില്‍ നിന്ന് ലഭിച്ച മാച്ച് ഫീയും ബോണസും എംബാപ്പെ ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവന ചെയ്തതാണ്. അഞ്ച് ലക്ഷം ഡോളറാണ് എംബാപ്പെ സന്നദ്ധ സംഘടനയ്ക്ക് സംഭാവന ചെയ്ത്. ഒരു മത്സരത്തില്‍ നിന്ന് 29,000 ഡോളറാണ് 19 കാരനായ താരത്തിന് പ്രതിഫലം ലഭിച്ചത്. ഒടുവില്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തിനാണ് ഇത്രയും വലിയ തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എംബാപ്പെ ഇപ്പോള്‍.

‘എനിക്ക് ആ പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് ആവശ്യമുള്ള പണം ഞാന്‍ സമ്പാദിക്കുന്നുണ്ട്. സഹായം ആവശ്യമുള്ള ഒട്ടേറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ദുരിതം പേറുന്ന നിരവധി ആളുകള്‍. രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്നവര്‍. അത്തരക്കാര്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഇത് എന്റെ ജീവിതത്തെ മാറ്റില്ല. പക്ഷേ മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കും. പ്രതീക്ഷിക്കുന്നതു പോലെ അവര്‍ക്ക് അതൊരു വലിയ സഹായമാകുമെങ്കില്‍ അതില്‍പരം സന്തോഷമില്ല. ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആ പണം നല്‍കിയത്. അവര്‍ക്ക് എല്ലാവരെയും പോലെ കായികമേഖലയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും.’ എന്നാണ് എംബാപ്പെ പറയുന്നത്.

Exit mobile version