‘നാട്യപ്രധാനം നഗരം ദാരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’; ശ്രീലത നമ്പൂതിരിയുടെ ഓര്‍മകളിലെ നാളുകള്‍

നാട്ടിന്‍പുറത്തിന്റെ സ്‌നേഹവും ബന്ധങ്ങളും സൗഹൃദവുമെല്ലാം സത്യസന്ധമായിരുന്നു. ഇപ്പോള്‍ നഗരജീവിതത്തിന്റെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ബന്ധങ്ങളില്‍ ഒരുപാട് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്

സിനിമയിലും സീരിയലുകളിലും സജീവമായ ശ്രീലത നമ്പൂതിരി തന്റെ കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെക്കുന്നു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയാണ് ഞാന്‍ ജനിച്ചത്. ഗ്രാമീണസൗന്ദര്യം നിറയുന്ന നാട്ടിന്‍പുറം. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ പട്ടാളക്കാരനായിരുന്നു. അമ്മ കമലമ്മ മ്യൂസിക് ടീച്ചറും. ഞങ്ങള്‍ അഞ്ചു മക്കളായിരുന്നു. കൂട്ടുകുടുംബ സമ്പ്രദായമുള്ള തറവാടായിരുന്നു. ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ പറമ്പില്‍ തന്നെയായിരുന്നു കൃഷി ചെയ്തിരുന്നത്. 1970 ല്‍ കാലപ്പഴക്കം വന്നപ്പോള്‍ വീട് പുതുക്കിപ്പണിതത് ഇപ്പോഴും ഓര്‍മയുണ്ട്.
ചെറുപ്പത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയില്‍ നിന്നും ഞാന്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെപിഎസി വഴി നാടകസംഗീതരംഗത്തേക്ക് എത്തി. അതുവഴി അഭിനയത്തിലേക്കും. ഭര്‍ത്താവ് കാലടി പരമേശ്വരന്‍ നമ്പൂതിരി പ്രശസ്ത ആയുര്‍വേദ ഡോക്ടറായിരുന്നു. കാലടി മന എന്നായിരുന്നു അദ്ദേഹത്തിന്റെ തറവാട് അറിയപ്പെട്ടിടുന്നത്. നാലുകെട്ടും അറയും പുരയുമൊക്കെയുള്ള മനയായിരുന്നു. പിന്നീട് മന പുതുക്കിപ്പണിതു. കാലത്തിനൊത്ത സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഞാന്‍ ചെലവഴിച്ചത് അവിടെയാണ്. 23 വര്‍ഷങ്ങള്‍ ഭര്‍ത്താവിന് ഒരു ആയുര്‍വേദ ഫാക്ടറിയുണ്ടായിരുന്നു. വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയപ്പോള്‍ നോക്കിനടത്താന്‍ ബുദ്ധിമുട്ടായി. അങ്ങനെ ഞങ്ങള്‍ വീടും പറമ്പും ഫാക്ടറിയുമെല്ലാം വിറ്റു തിരുവനന്തപുരത്തേക്ക് ചേക്കേറി. ശാസ്തമംഗലത്ത് വീടും സ്ഥലവും വാങ്ങി. ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞു ഇവിടെ താമസമാക്കിയിട്ട്.
ഭര്‍ത്താവിന്റെ മരണം ഈ വീട്ടില്‍വച്ചായിരുന്നു. അതിനുശേഷം വീട്ടില്‍ വെറുതെ ഇരിക്കുന്നത് വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. അങ്ങനെയാണ് വീണ്ടും സിനിമയിലും സീരിയലിലും സജീവമാകുന്നത്. മകന്‍ വിശാഖ് ഫിസിയോതെറാപ്പിസ്റ്റാണ്. കുടുംബസമേതം എന്റെ കൂടെ തിരുവനന്തപുരത്താണ് താമസം.

മകള്‍ ഗംഗ പിജി ചെയ്യുന്നു. സിനിമ ഷൂട്ട് കൂടുതലും കൊച്ചിയിലായതോടെ ആലുവയില്‍ ഒരു ചെറിയ വീട് മേടിച്ചു വീട് ഒരുക്കിവയ്ക്കുന്നതൊക്കെ ഇഷ്ടമുള്ള കാര്യമാണ്. അന്നും ഇന്നും. ഇപ്പോള്‍ ഷൂട്ടിനായി യാത്ര പോകുമ്പോള്‍ അധികം ശ്രദ്ധിക്കാന്‍ കഴിയാറില്ല എന്നുമാത്രം. എവിടെയൊക്കെ പോയാലും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ കിട്ടുന്ന സമാധാനവും സന്തോഷവും ഒന്നുവേറെതന്നെയാണ്. കടന്നുവന്ന വീടുകളെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഏറ്റവും സന്തോഷമുള്ളത് കരുവാറ്റയില്‍ ചെലവഴിച്ച കാലമാണ്.

നാട്ടിന്‍പുറത്തിന്റെ സ്‌നേഹവും ബന്ധങ്ങളും സൗഹൃദവുമെല്ലാം സത്യസന്ധമായിരുന്നു. ഇപ്പോള്‍ നഗരജീവിതത്തിന്റെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ബന്ധങ്ങളില്‍ ഒരുപാട് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. നാട്യപ്രധാനം നഗരം ദാരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നു പറയുന്നത് വെറുതെയല്ല

Exit mobile version