പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് നയന്‍താരയുടെ ‘കൊലൈയുതിര്‍ കാലം’ തീയ്യേറ്ററുകളിലേക്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ‘കൊലൈയുതിര്‍ കാലം’ തീയ്യേറ്ററുകളിലേക്ക്. കഴിഞ്ഞ മൂന്നു മാസമായി കോടതി വ്യവഹാരം, സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാല്‍ പ്രദര്‍ശനം നീണ്ട ചിത്രം പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് നാളെ പ്രദര്‍ശനത്തിന് എത്തുന്നത്.

പേരു പോലെ തന്നെ ഒരു ത്രില്ലര്‍ ചിത്രമാണിത്. ‘ഉന്നൈ പോല്‍ ഒരുവന്‍’, ‘ബില്ലാ 2’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ‘ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോള്‍ തന്നെ നായിക സ്ഥാനത്ത് മനസ്സില്‍ തെളിഞ്ഞത് നയന്‍താരയാണ്. ആ സമയത്ത് അവര്‍ ‘അറ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്‌ക്കിയായ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയന്‍താര അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി’ എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിയാറാ ഫിലിം കമ്പനിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Exit mobile version