‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ആ അച്ഛനു വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു’ നെടുമുടി വേണുവിനോട് മാപ്പ് അപേക്ഷിച്ച് തിലകന്റെ മകള്‍

മാപ്പ് അപേക്ഷിച്ച സോണിയയെ കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് നെടുമുടി വേണു ആശ്വസിപ്പിക്കുകയും ചെയ്തു

‘അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’ നെടുമുടി വേണുവിനോട് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് തിലകന്റെ മകള്‍ സോണിയ. കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്.

മാപ്പ് അപേക്ഷിച്ച സോണിയയെ കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് നെടുമുടി വേണു ആശ്വസിപ്പിക്കുകയും ചെയ്തു. സോണിയയുടെ ആശംസാ പ്രസംഗത്തിലായിരുന്നു നെടുമുടി വേണുവിനോട് മാപ്പ് അപേക്ഷിച്ചത്. ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം നിലനിന്നിരുന്നു.

ഇക്കാര്യം തിലകന്‍ തന്നെയാണ് ഉന്നയിച്ചത്. ഈ വാക്കുകള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് നെടുമുടി വേണു പറയുകയും ചെയ്തു. എന്നാല്‍ തിലകന്റെ ആരോപണം ലോഹിതദാസ് നിഷേധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മകള്‍ സോണിയ മാപ്പ് അപേക്ഷയും നടത്തിയത്.

സോണിയയുടെ വാക്കുകള്‍;

‘വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ പ്രശ്നം ഉള്ളപ്പോള്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി.

‘തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമുക്കിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും’ ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. ‘സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു’. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു’

Exit mobile version