ലൈംഗികമായി ആക്രമിക്കാനാണ് അയാള്‍ ശ്രമിച്ചത്; കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്ത്യ നിഹാരിക

മീടു തരംഗം വീണ്ടും ബോളിവുഡിനെ പിടിച്ചുകുലുക്കുന്നു. മുന്‍ മിസ് ഇന്ത്യ നിഹാരികയുടെ വെളിപ്പെടുത്തലില്‍ ഏറെ ആരാധകരുള്ള നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് കുടുങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിംഗിന്റെ വെളിപ്പെടുത്തലുകളും പുറംലോകത്ത് എത്തിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരിസ് മേധാവി ഭൂഷന്‍ കുമാര്‍ തുടങ്ങിയവരില്‍ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക തുറന്നു പറഞ്ഞത്.

നവാസുദ്ദിന്‍ സിദ്ദിഖിയുമായി ബന്ധമുണ്ടായിരുന്നു. സിദ്ദിഖി ബലപ്രയോഗത്തിലൂടെയാണ് എന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. അയാള്‍ ചതിയനാണെന്ന് മനസിലാക്കിയതോടെ ആ ബന്ധം ഞാനായിട്ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു നിഹാരിക പറഞ്ഞു. 2009 ല്‍ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാലോകത്ത് വരുന്നത്. അന്ന് മുതലാണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നൊവാസ് എന്ന് വിളിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാള്‍ സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ വാതില്‍ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാള്‍ ശ്രമിച്ചത്.

ഞാന്‍ നിസഹായയായിരുന്നു. അയാള്‍ക്ക് കീഴടങ്ങാതെ എനിക്കു വഴികള്‍ ഇല്ലായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അയാള്‍ എന്നെ കീഴ്‌പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നയാളായിരുന്നു നവാസുദ്ദീന്‍. ഓരോ സ്ത്രീകളെ വശീകരിക്കാന്‍ അയാള്‍ ഓരോ കഥകളുണ്ടാക്കി. ലൈംഗികമായി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹാല്‍ദാനിയില്‍ അയാള്‍ക്ക് വേറെ ഭാര്യയുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് അവരെ ഉപേക്ഷിച്ചത്. അവരെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം ചെയ്തതെന്നും ഇപ്പോഴത്തെ ഭാര്യയുമായി വേര്‍പിരിഞ്ഞാണു താമസിക്കുന്നതെന്നും അയാള്‍ സമ്മതിച്ചു.

ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാന്‍ കൊതിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാള്‍ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാന്‍ ചിരിക്കുകയായിരുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ അയാള്‍ എനിക്കൊരു റോള്‍ വാഗ്ദാനം തന്നു. അതിനു പ്രതിഫലമായി ഞാന്‍ അയാള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു അയാളുടെ ആവശ്യം. മിസ് ലവ്‌ലിയുടെ പ്രചാരണ വേളയിലും അയാള്‍ എന്നെ കടന്നു പിടിച്ചു നിഹാരിക ആഞ്ഞടിക്കുന്നു.

എന്നാല്‍ ബുദ്ധദേവിന്റെ സിനിമയുടെ റിലീസ് നീണ്ടതോടെ നവാസ് തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നും നിഹാരിക പറയുന്നു. എന്റെ സമ്മതം കൂടാതെയാണ് അയാള്‍ അതെല്ലാം എഴുതി പ്രചരിപ്പിച്ചത്. പുസ്തകത്തിനെതിരെ നിയമനടപടി എടുക്കാതെ ഒത്തുതീര്‍പ്പിനെത്താനായിരുന്നു അഭിഭാഷകര്‍ എന്നെ ഉപദേശിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖി അങ്ങേയറ്റം ജാതിചിന്തയുള്ള ആളായിരുന്നു. വിവാദമുണ്ടായപ്പോള്‍ ഭാര്യയുടെ ബ്രാഹ്മണ സത്വം സംരക്ഷിക്കുന്ന ആളായിരുന്നു. മറുവശത്ത് എന്നെ മര്യാദയില്ലാത്തവളും അയാള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാവുന്ന ഉപകരണവുമാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നും നിഹാരിക പറയുന്നു.

അതേസമയം, നിഹാരിക സിംഗുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചു സിദ്ദീഖിയുടെ തുറന്നു പറച്ചില്‍ മുമ്പ് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖമായിരുന്നു തന്റെ ലക്ഷ്യമെന്ന തുറന്നു പറച്ചില്‍ ഏറെ കോലാഹലമുണ്ടാക്കി. പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്നാണ് സിദ്ദീഖി പുസ്തകത്തില്‍ വിവരിച്ചിരുന്നു.

എന്നാല്‍ നിഹാരിക ഈ വാദങ്ങളെല്ലാം തളളിയാണ് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version