സത്യത്തിനെന്നും ശരശയ്യ മാത്രം..! എഎംഎംഎ യോഗത്തിനു ശേഷം ഷമ്മി തിലകന്‍

യോഗത്തില്‍ ജോയ് മാത്യു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: എറണാകുളത്ത് നടന്ന മലയാള താരസംഘടന എഎംഎംഎയുടെ 25ാം ജനറല്‍ ബോഡി യോഗത്തിനു പിന്നാലെ വിവാദങ്ങളും പിന്നാലെയെത്തുന്നു. പത്ത് വര്‍ഷത്തിനു ശേഷം യോഗത്തില്‍ സജീവമായി പങ്കാളിയായതിനു ശേഷം നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! എന്നാണ് ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നാണ് ഷമ്മി തിലകന്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്. ജനറല്‍ ബോഡിക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടെ എടുത്ത സെല്‍ഫിയ്ക്കൊപ്പമായിരുന്നു ഷമ്മിയുടെ കുറിപ്പ്. യോഗത്തില്‍ ജോയ് മാത്യു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

നേരത്തെ 2018 ജൂണില്‍ ഷമ്മി തിലകന്‍ തന്റെ അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു. 2010- ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍ വേര്‍പിരിഞ്ഞത്. അച്ചടക്ക നടപടിക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version