വന്ദനത്തിലെ ഗാഥയെ മറന്നോ? അഭിനയ മികവില്‍ മലയാളിയുടെ മനംകവര്‍ന്ന സുന്ദരി ഇന്ന് ഇവിടെയാണ്

മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ പ്രിയദര്‍ശന്റെ വന്ദനം. ഒരുപാട് ചിരിപ്പിച്ച് കണ്ണീരിലാഴ്ത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം. കാലമെത്ര കഴിഞ്ഞാലും ചിത്രത്തിലെ നായിക ഗാഥയെയും അത്രപെട്ടെന്നൊന്നും മറക്കില്ല. ഗിരിജ ഷെട്ടാറാണ് ഗാഥയായി മലയാളിയുടെ മനം കവര്‍ന്നത്.

ലാലേട്ടനോടൊപ്പം പ്രിയദര്‍ശന്റെ വന്ദനത്തില്‍, നാഗാര്‍ജുനയോടൊപ്പം മണിരത്‌നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥയെ പിന്നീടെവിടെയും കണ്ടില്ല.

ഏതാനും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്.

വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച ഗിരിജയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി.

ഗിരിജയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്‍. ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ.

അത്രയ്ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.

ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്‌ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് സിനിമയിലേക്കെത്തിയത്.

സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു. 2005 മുതല്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്‌ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറായി. വര്‍ഷങ്ങളുടെ ഇടവേളയ്ര്ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.

ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍ ഒക്കെയായെങ്കിലും
ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. നിന്ന വഴികളിലൊന്നും മെഗാഹിറ്റുകളായ സിനിമകളുടെ കഥകള്‍ വിളമ്പിയില്ല. ഗിരിജയുടെ കണ്ണുകള്‍ മാത്രം മതി മലയാളിയ്ക്ക് ഗാഥയെ ഓര്‍മ്മിയ്ക്കാന്‍…

Exit mobile version