പ്രഭാകറിനെ ഏറെ ഇഷ്ടമായിരുന്നു; രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ചു എന്നാല്‍; വിതുമ്പല്‍ അടക്കാനാകാതെ സണ്ണി ലിയോണ്‍

ചിരിച്ചും സന്തോഷിച്ചും മാത്രം കണ്ടിട്ടുള്ള തങ്ങളുടെ സണ്ണിയുടെ വിതുമ്പലില്‍ ആരാധകര്‍ അമ്പരക്കുകയാണ്.

സഹപ്രവര്‍ത്തകനെ ഓര്‍ത്ത് തേങ്ങുന്ന ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. ചിരിച്ചും സന്തോഷിച്ചും മാത്രം കണ്ടിട്ടുള്ള തങ്ങളുടെ സണ്ണിയുടെ വിതുമ്പലില്‍ ആരാധകര്‍ അമ്പരക്കുകയാണ്. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ച സഹപ്രവര്‍ത്തകന്‍ പ്രഭാകറിനെ കുറിച്ച് സംസാരിക്കവെയാണ് സണ്ണി പൊട്ടിക്കരഞ്ഞത്. അര്‍ബാസ് ഖാനുമായുള്ള ചാറ്റ് ഷോയ്ക്ക് ഇടയിലാണ് സംഭവം.

നേരത്തെ പ്രഭാകറിന്റെ ചികിത്സാ ആവശ്യത്തിനായി സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, കോടികള്‍ സമ്പാദിക്കുന്ന നടിക്ക് സ്വന്തമായി സഹായമെത്തിച്ചു കൂടെയെന്ന് അന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

പക്ഷെ, ആ വിമര്‍ശനങ്ങള്‍ക്ക് അന്ന് മറുപടി നല്‍കിയില്ലെങ്കിലും ചാറ്റ് ഷോയ്ക്കിടെ സണ്ണി അന്ന് താന്‍ എത്തരത്തിലാണ് പ്രഭാകറിന് സഹായമെത്തിച്ചിരുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. ‘ഞാനും ഭര്‍ത്താവ് ഡാനിയലും കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ നോക്കിയിരുന്നത് .ആശുപത്രി ചെലവിനും ഡയാലിസിസ് ചെയ്യുന്നതിനും അടക്കം ധാരാളം പണം ആവശ്യമായിരുന്നു. വളരെ കാലമായി പരിചയമുള്ള ഒരാള്‍ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും ആശങ്കാകുലരാകും. പ്രഭാകര്‍ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു. ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിനും കുടുംബത്തിനും ഉപകാരപ്പെടട്ടെ എന്ന് ചിന്തിച്ചാണ് അന്ന് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്.’ സണ്ണി ലിയോണ്‍ പറയുന്നു.

താനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെന്നും പക്ഷേ തോറ്റു പോയെന്നും പറഞ്ഞായിരുന്നു സണ്ണി ലിയോണ്‍ പൊട്ടിക്കരഞ്ഞത്.

Exit mobile version