‘രാജ വെറും മാസല്ല, മരണമാസാണ്’; പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ മധുരരാജ

ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി ഒരു മാസ് മൂവിയുമായി എത്തിയിരിക്കുകയാണ്. വിഷു റിലീസായി ഇന്ന് തീയ്യേറ്ററിലെത്തിയ മധുരരാജയെ ആരാധകര്‍ ആഘോഷപൂര്‍വ്വമാണ് ഏറ്റെടടുത്തിരിക്കുന്നത്. രാജയും പിള്ളേരും ഡബിള്‍ അല്ല ട്രിപ്പില്‍ സ്‌ട്രോങ് ആണെന്ന് ചിത്രത്തില്‍ പറയുന്നത് പോലെ തന്നെയാണ് ചിത്രം. ആരാധകര്‍ക്ക് വേണ്ട എല്ലാവിധ മസാല ചേരുവകളും ചേര്‍ത്താണ് വൈശാഖ് മധുരരാജ ഒരുക്കിയിരിക്കുന്നത്. ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ ലൂസിഫറിനോടാണ് മധുരരാജയുടെ മത്സരം.

പുലിമുരുകനില്‍ ഡാഡി ഗിരിജയായി വന്ന് കിടിലന്‍ പെര്‍ഫോമന്‍സ് കാണിച്ച ജഗപതി ബാബുവാണ് മധുരരാജയിലേയും വില്ലന്‍. മമ്മൂട്ടിയോട് കട്ടയ്ക്ക് നില്‍ക്കുന്ന വില്ലന്‍ കഥാപാത്രമാണ് ജഗപതി ബാബു അവതരിപ്പിച്ച നടേശന്‍. ചിത്രത്തിലെ ആക്ഷന്‍ സീനുകളിലൂടെ പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരു മദ്യ ദുരന്തത്തിന്റെ നരേഷനോട് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. മദ്യ ദുരന്തം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് നരേനാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നരേന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കേസ് അന്വേഷിക്കാനായി എത്തിയ സത്യസന്ധനായ പോലീസ് ഓഫീസര്‍ക്ക് നടേശനു മുന്‍പില്‍ അയാളുടെ ജീവന്‍ തന്നെ അടിയറവ് വെക്കേണ്ടി വരികയാണ്. പിന്നീട് അങ്ങോട്ട് നടേശന്‍ എന്ന മുതലാളിയുടെ വളര്‍ച്ചയാണ്. തുടര്‍ന്ന് നടേശന്റെ ബാറും ഒരു സ്‌കൂളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നെടുമുടി വേണു ഇടപെടുന്നതോടു കൂടിയാണ് ചിത്രത്തിന്റെ ടേക്ക് ഓഫ്. തുടര്‍ന്ന് രാജയുടെ മാസ് എന്‍ട്രിയോടെ ചിത്രം വേറെ ലെവലിലേക്കാണ് പോകുന്നത്. പിന്നീട് അങ്ങോട്ട് രാജയുടെയും പിള്ളേരുടെയും മാസ് പെര്‍ഫൊമന്‍സാണ് നടക്കുന്നത്. ഇതോടെ തീയ്യേറ്റര്‍ ആവേശത്തിന്റെ ആഘോഷമാണ്. കാശ് മുടക്കി തീയ്യേറ്ററില്‍ കയറുന്ന പ്രേക്ഷകനെ ഒരിക്കലും മധുരരാജ നിരാശപ്പെടുത്തില്ല എന്നത് ഉറപ്പാണ്.

മമ്മൂട്ടിയ്ക്ക് പുറമെ സലീം കുമാര്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി, അനുശ്രീ, തമിഴ് താരം ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version