ഓരോ നിധികളും കാലം കാത്തു വെച്ചിരിക്കുന്നത് അര്‍ഹത ഉള്ളവരുടെ മുന്നില്‍ യഥാസമയം വെളിപ്പെടുന്നതിനാണ്,ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൈവന്ന നിധി തന്നെയാണ് ഈ ആദരം; വൈറലായി കുറിപ്പ്

49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ജയസൂര്യയെപ്പറ്റി മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ജയസൂര്യയെപ്പറ്റി മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജയസൂര്യയുടെ സിനിമയോടുള്ള സ്‌നേഹത്തേയും സമര്‍പ്പണ മനോഭാവത്തേയും വിളിച്ചോതുന്നതാണ് മഹാദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൈവന്ന നിധി തന്നെയാണ് കേരള സര്‍ക്കാരിന്റെ ഈ ആദരവെന്ന് മഹാദേവന്‍ കുറിച്ചു. മേരിക്കുട്ടി എന്ന കഥാപാത്രം ആകുന്നതിന് മൂന്നു മാസം മുന്‍പ് മുതല്‍ അദ്ദേഹം ഈ കഥാപാത്രത്തെ മനസുകൊണ്ട് സ്വീകരിക്കുകയായിരുന്നുവെന്നും ഷൂട്ട് തുടങ്ങിയപ്പോള്‍ ശരിക്കും ജയസൂര്യ എന്ന നടന്‍ മേരിക്കുട്ടി എന്ന സ്ത്രീയായി മനസ്സ് കൊണ്ടും ശരീരം കൊണ്ടും മാറിയെന്നും കുറിപ്പില്‍ പറയുന്നു.

വിപി സത്യന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനും, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ജീവിതം തുറന്നുകാട്ടിയ മേരിക്കുട്ടി എന്ന ചിത്രവുമാണ് ജയസൂര്യയെ മികച്ച നടനെന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നിധി…അത് എല്ലാവരുടെയു മുന്നില്‍ വെളിപ്പെട്ടു എന്ന് വരില്ല…ഓരോ നിധികളും കാലം കാത്തു വച്ചിരിക്കുന്നത് അര്‍ഹത ഉള്ളവരുടെ മുന്നില്‍ യഥാസമയം വെളിപ്പെടുന്നതിനാണ്..അതിനു വേണ്ടി കഷ്ടപ്പെടണം കാത്തിരിക്കണം… ജീവിത വിജയങ്ങളും അതുപോലെ തന്നെ.. ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൈവന്ന നിധി തന്നെയാണ് കേരള സര്‍ക്കാരിന്റെ ഈ ആദരം..

ഇങ്ങനെ ഒരു ഉപമ മറ്റാരേക്കാളും എനിക്ക് നടത്താനാകും.കാരണം ദൈവം അനുഗ്രഹിച്ചു ജയേട്ടന്റെ ഒപ്പം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത ഫോട്ടോഗ്രാഫര്‍ ആരാണ് എന്ന ചോദ്യത്തിന് ചിലപ്പോ മഹാദേവന്‍ തമ്പി എന്ന ഒറ്റ ഉത്തരം മാത്രമേ കാണു..ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ എനിക്ക് കിട്ടിയ അനുഗ്രഹം.. ഇവര്‍ വിവാഹിതര്‍ ആയാല്‍ മുതല്‍ ഞാന്‍ മേരിക്കുട്ടി വരെ.. അന്നുമുതലിന്നു വരെ ഒരു നടനെക്കാള്‍ ജയസൂര്യ എന്ന മനുഷ്യനെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞു…

ജയേട്ടന്റെ മനസിന്റെ പാതിയായ സരിതേച്ചിയോട് ജയേട്ടന് ഏറ്റവും ഇഷ്ടമുള്ള മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ ഒന്നാമത് സിനിമ എന്നു പറയും. അപ്പൊ രണ്ടാമത്തേത് സരിതേച്ചി ആയിരിക്കും അല്ലെ എന്ന് ചോദിച്ചാല്‍ രണ്ടാമതും മൂന്നാമതും സിനിമ ആടാ.. അത് കഴിഞ്ഞേ നമുക്കൊക്കെ സ്ഥാനം ഉള്ളു എന്ന് ചിരിച്ച് കൊണ്ട് പറയും..

ഓരോ സിനിമക്ക് വേണ്ടിയും ജയേട്ടന്‍ എടുക്കുന്ന എഫേര്‍ട്ടും അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിന് കൊടുക്കുന്ന സപ്പോര്‍ട്ടും നേരിട്ട് കണ്ട് അറിയുകയും മാറി നിന്ന് നോക്കി ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍.. അതിന് ഏറ്റവും അടുത്ത ഉദാഹരണം ആണ് ഞാന്‍ മേരിക്കുട്ടി..

മേരിക്കുട്ടി എന്ന കഥാപാത്രം ആകുന്നതിന് മൂന്നു മാസം മുന്‍പ് മുതല്‍ അദ്ദേഹം ഈ കഥാപാത്രത്തെ മനസുകൊണ്ട് സ്വീകരിക്കുകയായിരുന്നു.. ഷൂട്ട് തുടങ്ങിയപ്പോള്‍ ശരിക്കും ജയസൂര്യ എന്ന നടന്‍ മേരിക്കുട്ടി എന്ന സ്ത്രീ ആയി മാറിയിരുന്നു.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും… ഗെറ്റ് അപ്പുകള്‍ ഓരോന്നായി മാറ്റി നോക്കുമ്പോഴും മേരിക്കുട്ടി എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ സ്വാതന്ത്ര്യം രഞ്ജിത്ത് ശങ്കര്‍ ജയേട്ടന് നല്‍കിയിരുന്നു.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പൊതു സമൂഹത്തില്‍ ഇറങ്ങുന്ന ഒരു സ്ത്രീയുടെ മുഖത്തു ഉണ്ടാകുന്ന എല്ലാ ഭാവങ്ങളും ഉത്കണ്ഠകളും ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു.. ഉടുത്തിരിക്കുന്ന സാരിയുടെ ഫ്ളീറ്റ് ശരിയായി ആണോ കിടക്കുന്നത്.. തന്നെ ആരെങ്കിലും രൂക്ഷമായി നോക്കുന്നുണ്ടോ തുടങ്ങി പലതും..ജയേട്ടന്റെ സ്വന്തം ഡിസൈനര്‍ സരിതേച്ചിയുടെ വസ്ത്രാലങ്കാരവും റോണക്‌സ് സവിയര്‍ എന്ന മേക്കപ് മാന്റെ കരസ്പര്ശവും കൂടി ചേര്‍ന്നപ്പോള്‍ ജയേട്ടന്‍ മേരിക്കുട്ടിയായി ജീവിക്കാന്‍ തുടങ്ങിയിരുന്നു….

കാലങ്ങള്‍ക്കു മുന്‍പ് തന്നെ ചതിക്കാത്ത ചന്തുവായും ഷാജി പാപ്പനായും പ്രേക്ഷകര്‍ അംഗീകരിച്ച ജയേട്ടനെ കേരള സര്‍ക്കാര്‍ സ്റ്റേറ്റ് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതിന് വഴിയൊരുക്കിയ സിനിമയില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞ ഭാഗ്യത്തിന് നന്ദി.. നന്ദി നന്ദി…. നമ്മുടെ സ്വന്തം ജയേട്ടന് ഇതിലും വലിയ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കട്ടെ……’

Exit mobile version