മമ്മൂട്ടി ചിത്രത്തില്‍ വംശീയ അധിക്ഷേപത്തിനായി ആഫ്രിക്കയില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കുമതി ചെയ്‌തെന്ന് അരുന്ധതി റോയി; കസബയ്ക്ക് പിന്നാലെ പുതിയ വിവാദം കത്തുന്നു

ചിത്രം വംശീയ അധിക്ഷേപം നടത്തിയെന്നാണ് എഴുത്തുകാരി അരുന്ധതി റോയി പറയുന്നത്

മമ്മൂട്ടി ചിത്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി വീണ്ടും മലയാള സിനിമാരംഗത്ത് ചര്‍ച്ചകള്‍ കൊഴുക്കുന്നു. കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടായതിനു പിന്നാലെ മമ്മൂട്ടി-ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികളാണ് വിവാദത്തിലായിരിക്കുന്നത്. ചിത്രം വംശീയ അധിക്ഷേപം നടത്തിയെന്നാണ് എഴുത്തുകാരി അരുന്ധതി റോയി പറയുന്നത്.

മമ്മൂട്ടിയും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളെ പരാമര്‍ശിച്ചായിരുന്നു അരുന്ധതിയുടെ വിമര്‍ശനം. സാഹിത്യത്തിലേയും സിനിമയിലെയും വംശീയതയെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു എഴുത്തുകാരിയുടെ പരാമര്‍ശം.

‘പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ അടുത്തിടെ കാണാനിടയായി. അബ്രാഹാമിന്റെ സന്തതികള്‍ എന്ന സിനിമയായിരുന്നു അത്. ചിത്രത്തില്‍ വില്ലന്‍മാരായ ആഫ്രിക്കകാരെ ക്രൂരന്മാരും മണ്ടന്‍മാരുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കകാര്‍ ഇല്ലാത്ത കേരളത്തില്‍ വംശീയത കാണിക്കാന്‍ വേണ്ടി മാത്രം ഇവരെ ഇറക്കുമതി ചെയ്തിരിക്കുകയാണ്’- അരുന്ധതി റോയ് പറയുന്നു.

കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ സമൂഹവും ഇവിടുള്ള കലാകാരന്മാരും സിനിമ നിര്‍മ്മാതാക്കളും നടന്‍മാരും ഇങ്ങനെ തന്നെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു അതേ കാരണത്താല്‍ ഇവിടുള്ളവര്‍ ആഫ്രിക്കകാരെ കളിയാക്കുന്നെന്നും അരുന്ധതി റോയി കുറ്റപ്പെടുത്തി.

ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ തിരക്കഥയൊരുക്കിയത് ഹനീഫ് അദേനിയാണ്.

Exit mobile version