നടന്‍ അനില്‍ നെടുമങ്ങാട് ലോകത്തോട് വിടപറഞ്ഞിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. ഈ വേളയില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്.
താന്‍ കോവിഡ് മുക്തനായി വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു. താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ വാര്‍ത്ത എന്നാണ് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കേണ്ടവനെ മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി കൂട്ടി കൊണ്ട് പോയെന്ന് അദ്ദേഹം ദുഃഖത്തോടെ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അന്ന് ഒരു ക്രിസ്ത്മസ്സ് ദിനത്തിൽ,അന്ന്
എന്ന് പറയുമ്പോൾ,കൃത്യം ഒരു വർഷം മുമ്പ്..
കോവിഡിനെ,ജയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ,ഐ സി യു വിൽ നിന്നും,എന്നെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതും ,ഈ ദിനത്തിലായിരുന്നു…പതിനാല് ദിവസത്തെ
ദുരിതപൂർണ്ണമായ ദിനരാത്രങ്ങൾക്ക് ശേഷം
വെളിച്ചം കണ്ട ദിനം…
മുറിയിൽ എത്തി,ഞാൻ ആദ്യം കേട്ട വാർത്ത
അനിലിന്റ്റെ മരണമായിരുന്നു…
താങ്ങാവുന്നതിനുമപ്പുറം …ദുഖം കടിച്ചമർത്താൻ,ശ്രമിച്ചെങ്കിലും,കണ്ണുകൾ
അതനുവദിച്ചില്ല..വിതുമ്പി,കണ്ണും,നെഞ്ചും..
അനിൽ,ഒരു നല്ല നടനും,സഹോദരനും,
സുഹൃത്തുമായിരുന്നു…എന്റ്റെ സിനിമകളായ കിണറിലെയും,തെളിവിലേയും
നിറ സാന്നിധ്യം …,രമേശ് അമ്മാനത്ത് സംവിധാനം ചെയ്ത ചൂളം എന്ന
ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്…
രണ്ട് നാൾ കൂടുമ്പോൾ,ഒരു കോൾ,അല്ലെങ്കിൽ മെസ്സേജ്…അതൊരു
പതിവായിരുന്നു..നിലപാടുകളിൽ വെളളം
ചേർക്കാത്ത കലാകാരൻ…സ്നേഹ സ്വരത്തിൽ,ഇടക്ക് ശാസിക്കാനുളള സ്വാതന്ത്ര്യം അനിൽ എനിക്ക് നൽകിയിരുന്നു…
മലയാളത്തിലെ,ഒരുപാട് കഥാപാത്രങ്ങൾക്ക്
ജീവൻ നൽകേണ്ടവനെ,മരണമെന്ന രംഗ ബോധമില്ലാത്ത കോമാളി കൂട്ടി കൊണ്ട് പോയി…വേദനയോടെയല്ലാതെ,ഓർക്കാൻ
കഴിയില്ല…
പ്രിയ സഹോദരന്റ്റെ സ്മരണകൾക്ക് മുന്നിൽ,ആദരാഞ്ജലികൾ അർപ്പിക്കുന്നു…