‘അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു’ വേദനയോടെ സുപ്രിയ

Supriya menon | Bignewslive

അച്ഛന്‍ വിജയ് കുമാറിന്റെ വിയോഗത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകളും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ഉള്ളംതൊടുന്ന കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും, അച്ഛന്‍ തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചും സുപ്രിയ കുറിക്കുന്നു.

അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു.

കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു. അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നുവെന്ന് സുപ്രിയ പറയുന്നു.

സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാന്‍സറിനോട് പോരാടിയിരുന്ന എന്റെ എന്റെ ഡാഡി (വിജയ് കുമാര്‍ മേനോന്‍) എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു. ഞാന്‍ ഏകമകളാണെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാന്‍ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാന്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛന്‍ നിന്നിട്ടില്ല.

എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ തളരുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ എന്നെ സഹായിക്കാന്‍ എന്റെ നിഴലിലായി അച്ഛന്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. എന്നിലെ നന്മയും സത്യസന്ധതയും എന്തും നേരിടാനുള്ള കഴിവും എനിക്ക് ലഭിച്ച നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്. എന്നെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവള്‍ ജനിച്ച ദിവസം മുതല്‍ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നെ അമ്മയോടൊപ്പം അച്ഛനും അവളുടെ കളിക്കൂട്ടുകാരനായിരുന്നു. നടക്കാന്‍ പോകുമ്പോള്‍ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ചു, കളിസ്ഥലങ്ങളില്‍ കളിക്കാന്‍ കൊണ്ടുപോയി, സ്‌കൂളില്‍ നിന്നും സംഗീത ക്ലാസ്സില്‍ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി. ആലി ഉണ്ടായതിനു ശേഷം അച്ഛന്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു!

അച്ഛന് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടമായിരുന്നു. ഒരു വശത്ത് എല്ലാവരോടും ചിരിച്ച് സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും മറുവശത്ത് അച്ഛന്റെ അസുഖം അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു. കാന്‍സര്‍ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് തകര്‍ക്കുന്നത് മുഴുവന്‍ കുടുംബത്തെയുമാണ്. ഇവിടെ കാന്‍സര്‍ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്രബിന്ദുവിനെത്തന്നെ തട്ടിയെടുത്തിരിക്കുന്നു.

അച്ഛന്‍ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളര്‍ത്തിയതുപോലെ കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത്. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ദിവസവും വിളിച്ചിരുന്നു. ചിലര്‍ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാന്‍ തന്നെ തയാറായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവര്‍ത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്‌നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

ഡോ. പവിത്രന്‍, എന്റെ അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് പകച്ചുപോയ ഭയാനകമായ വിധിയില്‍ ഞങ്ങള്‍ക്ക് താങ്ങായി നിന്നതിനും നന്ദി. ഡോക്ടര്‍ സുദീഷ് കരുണാകരന്‍ എന്റെ സംശയങ്ങള്‍ക്ക് എപ്പോഴും മറുപടി നല്‍കുകയും എന്റെ അച്ഛനോട് വളരെ ബഹുമാനത്തോടും ആത്മാര്‍ഥതയോടും പെരുമാറാനും അദ്ദേഹത്തിനായി സമയം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവരോടെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ എല്ലാറ്റിനുമുപരിയായി, രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കിത്തരികയും മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു തരുകയും സാധ്യമായ എല്ലാ ചികിത്സാരീതികളും വാഗ്ദാനം ചെയ്ത് പ്രതീക്ഷ തന്ന് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട മാമന് (ഡോ. എം.വി. പിള്ള) എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനും ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനും കഴിഞ്ഞത്. അച്ഛനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇവരോരോത്തരും എന്നെ സഹായിച്ചു.

അച്ഛന്‍ യാത്രയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. എപ്പോഴും പ്രശസ്തിയില്‍ നിന്ന് ഒഴിഞ്ഞുമാറി നിഴലായി നടക്കുന്ന ആളായിരുന്നെങ്കിലും എന്റെ അച്ഛന്‍ എന്ന ആ വലിയ മനുഷ്യനെക്കുറിച്ച് അല്പമെങ്കിലും കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നൂറുകണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ച ഹൃദയവിശാലതയുള്ള എന്നെ എപ്പോഴും വിസ്മയിപ്പിച്ച എന്റെ അച്ഛന്‍. അച്ഛന്റെ ചിതാഭസ്മം ഉള്‍ക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോള്‍ അച്ഛന്‍ ഇനിയില്ല എന്നുള്ള സത്യം ഞാന്‍ മനസിലാക്കുന്നു എങ്കിലും അച്ഛന്‍ എന്നെന്നും എന്റെ ഹൃദയത്തില്‍ തന്നെയുണ്ടാകും. അച്ഛന്‍ എന്നില്‍ത്തന്നെയുണ്ട് അല്ലെങ്കില്‍ അച്ഛന്‍ തന്നെയാണ് ഞാന്‍. അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികള്‍ കുറിച്ചുകൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ ‘ചല്‍തേ ചല്‍ത്തേ മേരേ യേ ഗീത് യാദ് രഖ്‌ന, കഭി അല്‍വിദ നാ കെഹ്ന, കഭി അല്‍വിദ നാ കെഹ്ന’ !

Exit mobile version