5ജിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 20 ലക്ഷം പിഴ; ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കര്‍ഷകര്‍ പണം പിരിച്ച് നല്‍കാമെന്ന് അറിയിച്ചതായി ജൂഹി ചൗള, വീഡിയോ

Juhi Chawla | Bignewslive

ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ നടപ്പാക്കാക്കുന്നതിനെതിരായി ഹര്‍ജി സമര്‍പ്പിച്ച ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് കഴിഞ്ഞ മാസമാണ് 20 ലക്ഷം രൂപ പിഴചുമത്തിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നുവെന്ന് വിമര്‍ശിച്ചായിരുന്നു ഹര്‍ജി തള്ളിയ കോടതി വന്‍ തുക പിഴ ചുമത്തിയത്.

ഹര്‍ജി തള്ളിയതിന് ശേഷം ആദ്യമായി തന്റെ പ്രതികരണം അറിയിച്ച് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രഹസനമായിരുന്നോ എന്ന് നിങ്ങള്‍ തീരുമാനിക്കു എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലാണ് താരം സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ മാനിച്ചാണ് താന്‍ ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കോടതിയുടെ നടപടി തന്നെ ആശയക്കുഴപ്പത്തിലാക്കി. എങ്കിലും തനിക്ക് അറിയാത്ത ആയിരക്കണക്കിന് ആളുകളുടെ പിന്തുണ തന്നെ അതിശയിപ്പിച്ചുവെന്നും ജൂഹി ചൗള പറയുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ തനിക്ക് വേണ്ട പിഴത്തുക പിരിച്ച് നല്‍കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പിന്തുണച്ച എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുന്നു എന്നും ജൂഹി ചൗള വീഡിയോയില്‍ പറഞ്ഞു.

ജൂഹിയുടെ വാക്കുകള്‍;

‘5ജി സാങ്കേതികവിദ്യ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഞാന്‍ കോടതിയെ സമീപിച്ചത്. ആരോഗ്യം സംബന്ധിച്ച് എന്റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയാണ് ഞാന്‍ ഹര്‍ജിയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. കോടതി നടപടിക്ക് പിന്നാലെ ഒരുവശത്ത് ഞാന്‍ വേദനയിലും ആശയക്കുഴപ്പത്തിലുമായിരുന്നെങ്കില്‍ മറുവശത്ത് ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ പൂര്‍ണ പിന്തുണ നല്‍കുകയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ കര്‍ഷകരില്‍ നിന്നുള്ള സന്ദേശം എന്റെ കണ്ണുനനയിച്ചു. പതിനായിരത്തോളം വരുന്ന കര്‍ഷകര്‍ എനിക്ക് അടയ്ക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതുപോലുള്ള നിമിഷങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഇത്രയും ദിവസം നിശബ്ദത പാലിച്ചു. കാരണം നിശബ്ദതയ്ക്ക് അതിന്റേതായ കാതടപ്പിക്കുന്ന ശബ്ദമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മുംബൈയിലെ വീടിനു സമീപം 14 മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചതു മുതല്‍ 11 വര്‍ഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. വീടിനു ചുറ്റുമുള്ള റേഡിയേഷന്റെ അളവ് സ്വകാര്യ ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിച്ചു. അതുവളരെ ഉയര്‍ന്ന നിരക്കിലായിരുന്നു. വേഗമേറിയ നെറ്റ്‌വര്‍ക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേര്‍ന്നു നമ്മെ റേഡിയേഷനില്‍ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോള്‍ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതു തെറ്റാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?’

Exit mobile version