അന്തരിച്ച ഹാസ്യനടന്‍ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ശിവകാര്‍ത്തികേയന്‍

ചെന്നൈ: അന്തരിച്ച തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് നടന്‍ ശിവകാര്‍ത്തികേയന്‍. രണ്ട് മക്കളാണ് ബാലാജിക്ക്. കഴിഞ്ഞ ദിവസമായിരുന്നു ബാലാജി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

45 വയസായിരുന്നു. രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ബാലാജി. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ടിവി ഷോകളില്‍ പ്രശസ്ത ഹാസ്യനടന്‍ വടിവേലുവിനെ അനുകരിച്ചതിന് ശേഷമാണ് ബാലാജിക്ക് വടിവേല്‍ ബാലാജി എന്ന പേര് ലഭിക്കുന്നത്.

കലകപൊവത്ത് യരു, അത് ഇത് ഏത് തുടങ്ങിയ ഷോകളില്‍ ബാലാജി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഡി നമ്പര്‍ വണ്‍ എന്ന റിയാലിറ്റി ഷോയുടെ സീസണ്‍ 8 ല്‍ ബാലാജി മത്സരിച്ചിരുന്നു. വിജയ് ടിവിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ബാലാജി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1975ല്‍ മധുരയില്‍ ജനിച്ച ബാലാജി 1991ല്‍ പുറത്തിറങ്ങിയ എന്‍ രാസാവിന്‍ മനസിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നയന്‍താര നായികയായ കൊലമാവ് കോകിലയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Exit mobile version