പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിക്കും വിവാഹവാർഷികാശംസകൾ! മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകളുമായി മോഹൻലാൽ

മലയാള സിനിമയിലെ മഹാനടൻ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹവാർഷികാശംസകൾ എന്ന് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നു. ഇരുവരുടെയും മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും 41ാം വിവാഹവാർഷികമാണ് ഇന്ന് ആഘോഷിക്കുന്നത് മോഹൻലാലിന് പുറമെ മലയാളത്തിലെ പ്രശസ്ത താരങ്ങളും സംവിധായകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം ആരാധകരും.

1979 മേയ് ആറിനാണ് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം അറിയപ്പെടുന്ന നടനായി മാറിയിട്ടുണ്ടായിരുന്നില്ല. മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടിക്ക് പിന്നീടങ്ങോട്ട് എല്ലാ പിന്തുണയും നൽകിയത് സുൽഫത്തായിരുന്നു. വിവാഹത്തിന് മുൻപ് മമ്മൂട്ടി വേഷമിട്ടത് അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ ചെറിയ വേഷങ്ങൾ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നുമില്ല.

വിവാഹത്തിനുശേഷം കെജി ജോർജ്ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധനേടി. പിന്നീട് മമ്മൂട്ടി എന്ന നടൻ വളരുകയായിരുന്നു. മലയാള സിനിമയുടെ കഴിഞ്ഞ നാൽപത് വർഷത്തെ ചരിത്രത്തിൽ മമ്മൂട്ടിയുടെ സ്ഥാനം വളരെ വലുതാണ്. സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിന് ഇളയതാണ് നടനും മകനുമായ ദുൽഖർ സൽമാൻ.

Exit mobile version