‘നയന്‍താര ഇന്ന് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍, ആ പേരിട്ട ഞാന്‍ സമ്പൂര്‍ണ പരാജിതനായി വീട്ടിലിരിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ഒരു കുറിപ്പ്

സത്യന്‍ അന്തിക്കാട് ജയറാമിനെ നായകനാക്കി 2003 ല്‍ സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് ഡയാന എന്ന നയന്‍താര വെള്ളിത്തിരയില്‍ എത്തിയത്. ഇന്ന് താരം തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി കഴിഞ്ഞു. ഡയാന എന്ന നയന്‍താരയ്ക്ക് ആ പേര് വന്നതിന്റെ കഥ പറഞ്ഞിരിക്കുകയാണ് സംവിധായകനായ ജോണ്‍ ഡിറ്റോ. ഫേസ്ബുക്കിലൂടെ അദ്ദേഹം ആ ഓര്‍മ്മകല്‍ പങ്കുവെച്ചിരിക്കുന്നത്.

നയന്‍താരയ്ക്ക് ആ പേര് നിര്‍ദേശിച്ചത് താനാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. താരം ഇന്ന് തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ആയെങ്കിലും താന്‍ സമ്പൂര്‍ണ പരാജിതനായി വീട്ടിലിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

2003..തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.’ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. നയന്‍താര ഞാന്‍ പറഞ്ഞു.

നയന്‍താര ..സാജന്‍സാര്‍ തലയാട്ടി.സ്വാമിനാഥന്‍ സാറും തലകുലുക്കി.പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ .സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.’പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

Exit mobile version