‘ഏങ്കളെ കൊത്തിയാലും, ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര, സവര്‍ണ്ണമേനോനോട് പുച്ഛം’; രൂക്ഷമായി പ്രതികരിച്ച് സന്തോഷ് കീഴാറ്റൂര്‍

തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംഘാടകരോട് പറഞ്ഞത്

തൃശ്ശൂര്‍: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം മേനോനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

‘ഏങ്കളെ കൊത്തിയാലും, ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര എന്നും പിന്നെ തമ്മില്‍ എന്താണ് വ്യത്യാസമെന്നും കേരളപ്പിറവി ദിനത്തില്‍ സവര്‍ണ്ണമേനോനോട് പുച്ഛം എന്നും ജീവിക്കാന്‍ നടക്കുന്ന ബിനീഷിനോട് സ്‌നേഹം’ എന്നുമാണ് സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംഘാടകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ച ബിനീഷിനോട് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം വേദിയില്‍ എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ അറിയിച്ചു.

കേളേജിലെ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഈ കാര്യം താരത്തോട് പറഞ്ഞത്. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്ത ബിനീഷ് നേരെ വേദിയിലെത്തി നിലത്തിരുന്നു പ്രതിഷേധിച്ചു. ഒരു മൂന്നാംകിട നടനായ എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്, വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിനീഷിനെ തടയാന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റിയാണ് ബിനീഷ് സ്റ്റേജില്‍ കയറി പ്രതിഷേധിച്ചത്.

Exit mobile version