‘എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു, ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയായോ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു’; മമ്മൂട്ടിയെ കുറിച്ച് മധുബാല

മമ്മൂട്ടി നായകനായി എത്തിയ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത 'അഴകന്‍' എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

മണിരത്‌നം ചിത്രം ‘റോജ’യിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മധുബാല. മമ്മൂട്ടി നായകനായി എത്തിയ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘അഴകന്‍’ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് മമ്മൂട്ടിയെ പേടിയായിരുന്നു എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിര്‍മ്മാതാവ് കൂടിയായ അച്ഛന്‍ എന്നോട് പറഞ്ഞത്. അങ്ങനെ ശാസ്ത്രത്തില്‍ ബിരുദമെടുത്തതിന് ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം അഴകനായിരുന്നു. എനിക്കന്ന് അദ്ദേഹത്തെ ഭയങ്കര പേടിയായിരുന്നു. അദ്ദേഹം അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചു.

മോഹന്‍ലാലിനൊപ്പം ‘യോദ്ധ’യില്‍ അഭിനയിച്ചതും മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയിരുന്നില്ല. മുകേഷിനൊപ്പം ‘ഒറ്റയാള്‍ പട്ടാളം’ ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. റോജയാണ് എന്റെ കരിയറില്‍ വഴിത്തിരിവായത്. മണിരത്നം സാര്‍ നായികയായി എന്നെ തെരഞ്ഞെടുത്തു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. മണിരത്നം സാറില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചു. എല്ലായ്പ്പോഴും മലയാളികള്‍ എന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും അവര്‍ എന്നെ സ്നേഹിക്കുന്നുവെന്ന് അറിയുമ്പോള്‍ അതിയായ സന്തോഷമുണ്ട്’ എന്നാണ് മധുബാല അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version