ഷൂട്ടിങിനിടയില്‍ അപായച്ചങ്ങല വലിച്ചു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ കേസുമായി റെയില്‍വേ

1997ല്‍ 'ബജ്റംഗ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

ഷൂട്ടിങിനിടയില്‍ അപായച്ചങ്ങല വലിച്ചതിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ കേസുമായി റെയില്‍വേ രംഗത്ത്. ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍, നടി കരീഷ്മ കപൂര്‍ എന്നിവര്‍ക്കെതിരെ ആണ് റെയില്‍വേ കോടതിയുടെ കേസ്. അതേസമയം റെയില്‍വേയുടെ ഈ തീരുമാനത്തിനെതിരെ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എകെ ജയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് താരങ്ങള്‍ക്കെതിരെ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് റെയില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

1997ല്‍ ‘ബജ്റംഗ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വെച്ച് 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ട്രെയിന്‍ ഗതാഗതം വൈകിപ്പിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ കേസ്. സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമൊപ്പം ചിത്രത്തിലെ സംഘട്ടനരംഗങ്ങളില്‍ പങ്കെടുത്ത ടിനു വര്‍മ, സതീഷ് ഷാ എന്നിവര്‍ക്കെതിരെയും റെയില്‍വേ കോടതി 2009ല്‍ ഇതേ രീതിയില്‍ കേസ് എടുത്തിരുന്നു.

എന്നാല്‍ ഇതിനെതിരെ സണ്ണി ഡിയോളും കരിഷ്മ കപൂറും 2010 ഏപ്രിലില്‍ സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ കോടതി വീണ്ടും ഇരു താരങ്ങള്‍ക്കുമെതിരെ കേസ് എടുക്കുകയാണ് ചെയ്തത് എന്നാണ് പ്രതിഭാഗം അഭിഭാഷകനായ എകെ ജയിന്‍ പറഞ്ഞത്. 24നാണ് കേസില്‍ റെയില്‍വേ കോടതിയുടെ അടുത്ത ഹിയറിംഗ്.

Exit mobile version