‘ആറുമാസത്തോളം കാലം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു, തനിക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്’; തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെയും കുറിച്ച് വെളിപ്പെടുത്തിയത്.

‘കരിയറിന്റെ തുടക്കത്തില്‍ എനിക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല എന്റേതെന്ന് പറഞ്ഞ് പല നിര്‍മ്മാതാക്കളും അപമാനിച്ചിട്ടുണ്ട്. കരാര്‍ ഉറപ്പിച്ച ഒരുപാട് ചിത്രങ്ങളില്‍ നിന്ന് അവസാന നിമിഷം എന്നെ മാറ്റിയിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് ഒരു നായികയ്ക്ക് വേണ്ട രൂപഭംഗി ഇല്ലെന്ന് വരെ പറഞ്ഞിരുന്നു. ഇത് എന്നെ ഒരുപാട് വേദനിപ്പിച്ച സംഭവം ആയിരുന്നു. ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. എന്റെ രൂപം മോശമാണെന്ന തോന്നല്‍ എനിക്കും ഉണ്ടായി. ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കോഫി ഷോപ്പില്‍ ഒരുപാട് ആളുകള്‍ ഉണ്ടെന്നും റൂമില്‍ പോയി സംസാരിക്കാമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ റൂമില്‍ ചെന്നു. ഞാന്‍ വാതില്‍ തുറന്നിട്ട് സംസാരിച്ചു, അതോടെ അയാള്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചു പോയി’ എന്നാണ് വിദ്യാ ബാലന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

വിദ്യാ ബാലന്‍ നായികയായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘മിഷന്‍ മംഗള്‍’. ഇന്ത്യയുടെ ചൊവ്വാ പര്യവേഷത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് താരം എത്തിയത്. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

Exit mobile version