ജോര്‍ദാനില്‍ നവീന ശിലായുഗത്തിലേതെന്ന് കരുതുന്ന ആരാധനാലയം കണ്ടെത്തി : 9000 വര്‍ഷം പഴക്കം

ജോര്‍ദാന്റെ കിഴക്കന്‍ മേഖലയിലുള്ള മരുഭൂമിയില്‍ നവീന ശിലായുഗത്തിലേതെന്ന് കരുതുന്ന ആരാധാലയം കണ്ടെത്തി. ജോര്‍ദാന്‍-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയ ആരാധനാലയത്തിന് ഏകദേശം 9000 വര്‍ഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.

നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളോട് കൂടിയ ശിലാസ്തൂപങ്ങളും, ബലിപീഠം, അടുപ്പ്, കടല്‍ ഷെല്ലുകള്‍, എന്നിവയും ആരാധനാലയത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. 9000 വര്‍ഷം പഴക്കമുണ്ടെങ്കിലും ആരാധനാലയത്തിലെ ഒട്ടുമിക്ക എല്ലാ സാധനങ്ങളും കേടുപാടുകള്‍ കൂടാതെ ഇരിക്കുന്നുവെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. നവീനശിലായുഗത്തിലെ മനുഷ്യര്‍ വേട്ടക്കാരായിരുന്നുവെന്നും അവരുടെ ജീവിത രീതിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നതിന് നിര്‍ണായകമായ കണ്ടെത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ജോര്‍ദാനിയന്‍ പുരാവസ്തു ഗവേഷകനായ വേല്‍ അബു അസീസ പറഞ്ഞു.

ജോര്‍ദാനിലെ അല്‍ ഹുസൈന്‍ ബിന്‍ ദലാല്‍ യൂണിവേഴ്‌സിറ്റിയിലെയും നിയര്‍ ഈസ്റ്റിലുള്ള ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ആരാധനാലയം കണ്ടെത്തിയ സ്ഥലത്ത് ഇവര്‍ തിരച്ചില്‍ ആരംഭിക്കുന്നത്.

Exit mobile version