ആമസോണിന്റെ ലാഭം കുതിച്ചുയര്‍ന്നു; അലക്‌സയാണ് പിന്നിലെന്ന് വിലയിരുത്തല്‍

72.4 ബില്യണ്‍ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്

വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആമസോണ്‍ വരുമാനം വര്‍ധിപ്പിച്ചു. അവധിക്കാല ചില്ലറ വില്‍പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായതാണ് ആമസോണിന് ഗുണം ചെയ്തത്.

72.4 ബില്യണ്‍ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനയാണിത്. നേരത്തെ വിപണിവിശകലന സ്ഥാപനങ്ങള്‍ മുന്‍കൂട്ടിക്കണ്ടിരുന്നത് 71.87 ബില്യണ്‍ വരുമാനമാണ്.

ലാഭത്തില്‍ വന്നിട്ടുള്ള വര്‍ധന കഴിഞ് വര്‍ഷത്തേതിനെ അപേക്ഷിച്ച് 61 ശതമാനമാണ്. ഓഹരിയൊന്നിന് 6.04 ഡോളര്‍ കണ്ടാണ് വര്‍ധിച്ചിരിക്കുന്നത്. വിപണിവിശകലനക്കാര്‍ ഓഹരിക്ക് 5.67 ഡോളര്‍ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്.

ആമസോണ്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ മസ്തിഷ്‌കമായ അലക്‌സ സാങ്കേതികത ചേര്‍ന്ന ഡിവൈസുകളുടെ വില്‍പന ഇക്കഴിഞ്ഞ അവധിക്കാല സീസണില്‍ ഗണ്യമായ തോതില്‍ ഉയര്‍ന്നിരുന്നു. വന്‍ മൂലധനമാണ് ആമസോണ്‍ ഈ ഉപകരണത്തിന്റെ ഗവേഷണവികസനങ്ങള്‍ക്കായി നിക്ഷേപിച്ചിട്ടുള്ളത്. അമ്പതിനായിരത്തോളം കാര്യങ്ങള്‍ ഈ ഉപകരണത്തിന് ചെയ്യാന്‍ ശേഷിയുണ്ട്. ഇത് ഇപ്പോഴും വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Exit mobile version