‘മുംബൈയില്‍ വെച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ രക്ഷിക്കാന്‍ എത്തിയത് അച്ഛനായിരുന്നു, അതും സിനിമാ സ്‌റ്റൈലില്‍’; അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അജയ് ദേവ്ഗണ്‍

ബോളിവുഡിലെ പ്രശസ്ത സംവിധായകനും സ്റ്റണ്ട് ഡയറക്ടറുമായ വീരു ദേവ്ഗണ്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്

ബോളിവുഡിലെ പ്രശസ്ത സംവിധായകനും സ്റ്റണ്ട് ഡയറക്ടറുമായ വീരു ദേവ്ഗണ്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് അജയ് ദേവ്ഗണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരിക്കല്‍ മുംബൈയിലെ തെരുവില്‍ വെച്ച് തന്നെ ആള്‍ക്കൂട്ടം ആക്രമിക്കാന്‍ വന്നപ്പോള്‍ അച്ഛന്‍ സിനിമാ സ്‌റ്റൈലില്‍ രക്ഷകനായി എത്തിയ കഥയാണ് അജയ് പങ്കുവെച്ചത്. അന്ന് എനിക്കൊരു ജീപ്പുണ്ടായിരുന്നു. അതില്‍ ചുറ്റിക്കറങ്ങി നടക്കുന്നതായിരുന്നു എന്റെ അക്കാലത്തെ വിനോദം. ഒരിക്കല്‍ മുംബൈയിലെ ഒരു വീതി കുറഞ്ഞ തെരുവിലൂടെ ജീപ്പ് ഓടിച്ച് പോകുമ്പോള്‍ പട്ടം പറത്തുന്ന ഒരു കുട്ടി പെട്ടെന്ന് ജീപ്പിന് മുമ്പില്‍ വന്നു ചാടി. ഞാന്‍ പെട്ടന്ന് ബ്രേക്കിട്ടു. കുട്ടിക്ക് വണ്ടി തട്ടിയില്ലെങ്കിലും പേടിച്ചുപോയ കുട്ടി ഉറക്കെ കരഞ്ഞു.

ഇതോടെ എന്റെ ജീപ്പിന് ചുറ്റും വലിയ ആള്‍ക്കൂട്ടം തന്നെ തടിച്ചുകൂടി. അവര്‍ എന്നോട് ജീപ്പില്‍ നിന്നിറങ്ങാന്‍ പറഞ്ഞ് ആക്രോശിച്ചു. സത്യത്തില്‍ എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലായിരുന്നു. ആ കുട്ടിക്ക് പറ്റിയ അബദ്ധമായിരുന്നു. എന്നാലും ഞാന്‍ വണ്ടിയിടിച്ച് കുട്ടിയെ തട്ടിയിട്ട പോലെയാണ് ആള്‍ക്കൂട്ടം എന്നോട് പെരുമാറിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങ്, പണക്കാര്‍ക്ക് എന്തു വേണമെങ്കില്‍ ചെയ്യാമല്ലോ എന്ന് പറഞ്ഞ് 20- 25 ആളുകള്‍ എന്നെ തല്ലാന്‍ വന്നു. ഞാന്‍ ആകെ ഭയന്നുപോയി.

എന്നാല്‍ അതുവഴി പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ അച്ഛന്‍ എത്തി. സിനിമയിലെ ഇരുനൂറ്റിയമ്പതോളം ഫൈറ്റേഴ്‌സിനെയും കൂട്ടിയാണ് അച്ഛന്‍ അവിടെ എത്തിയത്. ഇത്രയും പേരെ കണ്ടപ്പോള്‍ തന്നെ ആള്‍ക്കൂട്ടം പേടിച്ച് പിന്മാറി. ശരിക്കും സിനിമയിലെ ഒരു രംഗം പോലെ തന്നെയുണ്ടായിരുന്നു അത് എന്നാണ് അജയ് അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version