‘പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്’; ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറന്‍സ്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് താന്‍ അറിഞ്ഞത് മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ്

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് താന്‍ അറിഞ്ഞത് മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ്, ഇത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ ഒന്നാണെന്നും രാഘവ ലോറന്‍സ് പറഞ്ഞു. ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള എല്ലാ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും രാഘവ ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദിയില്‍ ‘ലക്ഷ്മി ബോംബ്’ എന്ന പേരിലാണ് ചിത്രമെത്തുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

രാഘവ ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ,’ബഹുമാനം കിട്ടാത്ത ഒരു വീട്ടിലേക്ക് കടന്നുചെല്ലരുത് എന്ന് അര്‍ഥം വരുന്ന ഒരു തമിഴ് ചൊല്ലുണ്ട്. പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്. അതുകൊണ്ട് കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. തീരുമാനത്തിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അത് എല്ലാം ഇവിടെ പറയാന്‍ സാധിക്കില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നെ അറിയിക്കാതെയാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമതൊരാള്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. തന്റെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിയാനിടവരുന്നത് ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം വേദനാജനകമാണ്. അപമാനിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വേദനയുണ്ട്. പോസ്റ്ററിന്റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്. ഇതില്‍ പ്രതിഷേധിച്ച് വേണമെങ്കില്‍ എനിക്ക് എന്റെ തിരക്കഥ പിന്‍വലിക്കാം. കാരണം അത് സംബന്ധിച്ച കരാറുകളൊന്നും ഇതുവരെ ഒപ്പ് വച്ചിട്ടില്ല. പക്ഷേ അത് പ്രൊഫഷനലിസമല്ലെന്നാണ് കരുതുന്നത്. പിന്നെ വ്യക്തിപരമായി അക്ഷയ് കുമാര്‍ സാറിനോട് എനിക്ക് ബഹുമാനവും ഉണ്ട്. ഉടന്‍തന്നെ അക്ഷയ് കുമാറിനെ നേരിട്ടുകണ്ട് തിരക്കഥ കൈമാറും. എനിക്ക് പകരം അവര്‍ ആഗ്രഹിക്കുന്ന ഒരു സംവിധായകനെ അവര്‍ കൊണ്ടുവരട്ടെ’.

Exit mobile version