ഗായികയായ സിതാരയ്ക്കുള്ളില്‍ മറ്റൊരു പ്രതിഭ; ഉള്ളറിഞ്ഞ് ആനന്ദ നടനമാടി പ്രിയ ഗായിക, വീഡിയോ

ഒരു ഗായിക എന്നതിലുപരി താന്‍ മികച്ച നര്‍ത്തകി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഗീതനൃത്ത ആല്‍ബത്തിലൂടെ സിതാര.

സിതാര കൃഷ്ണകുമാര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഒഴുകി വരുന്നത് പാട്ടിന്റെ ഈരടികളാണ്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടി അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനം കൊണ്ട് മലയാളി മനസ്സില്‍ കൊത്തിവച്ച പേരാണ് സിതാര.

എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത മറ്റൊരു മുഖമുണ്ട് നമ്മുടെ പ്രിയ ഗായികയ്ക്ക്. ‘ശ്രീ ഗുരുഭ്യോ നമ’ എന്ന ആല്‍ബത്തിലൂടെ പത്ത് വര്‍ഷത്തിനു ശേഷം ചിലങ്കയണിഞ്ഞ് ആ മുഖം വെളിപ്പെടുത്തിയിരിക്കയാണ് സിതാര ഇപ്പോള്‍. മാധവന്‍ കിഴക്കൂട്ട് വരികള്‍ എഴുതി ബിനീഷ് ഭാസ്‌കരന്‍ സംഗീതം നല്‍കിയിരിക്കുന്ന ‘വിഘ്‌നേശം’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും സിതാരയാണ്. നൃത്ത സംവിധാനം കലാമണ്ഡലം ശ്രൂതിയും.

ഈ ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ ആണ്. ‘നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ അനുഗൃഹീത ഗായിക സിതാര കൃഷ്ണകുമാര്‍ ഗുരുസമര്‍പ്പണമായി അവതരിപ്പിക്കുന്ന ഗാനം. ഇതിനു വേണ്ടി പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും സിതാര നൃത്തം ചെയ്തത് എന്നറിയുന്നു. ഒരുപാട് സന്തോഷം, സ്‌നേഹം…!’ എന്നായിരുന്നു മഞ്ജു വാര്യരുടെ കുറിപ്പ്.

ഒരു ഗായിക എന്നതിലുപരി താന്‍ മികച്ച നര്‍ത്തകി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഗീതനൃത്ത ആല്‍ബത്തിലൂടെ സിതാര. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ നൃത്തം ചെയ്യുന്നതെന്നും ഇത് തന്റെ മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കുമുള്ള സമര്‍പ്പണമാണ് എന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

സിതാരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഈ ദിവസം ഇനിയെന്നും എനിക്ക് ഓര്‍ക്കാനുള്ളതാണ് , ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്ത് ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ് !! ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ നൃത്തം ചെയ്തതൊന്നും കണ്ണാടികള്‍ അല്ലാതെ മറ്റാരും കണ്ടിരുന്നില്ല !! മണിക്കൂറുകളോളം പരിശീലിച്ചിരുന്ന ഒരു വിദ്യ ഒരു ദിവസം നിര്‍ത്തുക എന്നത് എത്ര വലിയ വേദനയാണെന്ന് ഇടയ്ക്കിടെ എന്റെ മനസ്സും ,ശരീരവും ഒരുപോലെ അറിഞ്ഞിരുന്നു !!
നെറുകയില്‍ കൈകള്‍ അമര്‍ത്തിയ അന്നുമുതല്‍ ഈ നിമിഷം വരെ ധൈര്യം തന്ന് വെളിച്ചം തന്ന പ്രിയ ഗുരുക്കന്മാരോടുള്ള സ്‌നേഹമാണ് ,ഈ എളിയ ശ്രമം ! നാലുവയസുകാരിയെയും കൊണ്ട് മണിക്കൂറുകളോളം ബസ് യാത്ര ചെയ്ത് പാട്ടും ഡാന്‍സും പരിശീലിപ്പിക്കാന്‍ ഓടി നടക്കുമ്പോള്‍ പലപ്പോഴും ‘അമ്മ സമയത്തിന് ആഹാരം പോലും കഴിക്കാന്‍ മറന്നിരുന്നു , ഒരായുസ്സിന്റെ സമ്പാദ്യത്തിലത്രയും, അതിലധികവും മകളുടെ ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുമ്പോള്‍ എന്റെ അച്ഛന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചുകാണുമെന്ന് ഈ പ്രായത്തില്‍ എനിക്ക് എളുപ്പം ഊഹിക്കാം ! ശ്രീമതി കലാമണ്ഡലം വിനോദിനി ടീച്ചര്‍ ഒരായിരം തവണ വഴക്കു പറഞ്ഞുകാണും , അതിലേറെ ചേര്‍ത്ത് പിടിച്ചും ,ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ ,ശബ്ദം കേള്‍ക്കുമ്പോള്‍ സ്‌നേഹം കൊണ്ട് നെഞ്ചിടിപ്പേറും !! ഇന്നേറ്റവും സന്തോഷിക്കുന്ന മൂന്നുപേര്‍ ഇവര്‍ തന്നെ ആയിരിക്കും!!
പാലാ സി .കെ . രാമചന്ദ്രന്‍ മാസ്റ്റര്‍ , രാമനാട്ടുകര സതീശന്‍ മാസ്റ്റര്‍ , ഉസ്താദ് ഫൈയാസ് ഖാന്‍ , എല്ലാ ഗുരുക്കന്മാര്‍ക്കും പ്രണാമം ! എന്തിനും കൂട്ടായ എന്റെ മകള്‍ക്കും, മകളുടെ അച്ഛനും നിറച്ചും നിറച്ചും സ്‌നേഹം ! കൂട്ടുകാര്‍ക്ക് നന്ദി !
ഒരു പേരുകൂടി പറയേണ്ടതുണ്ട് ,വീണ്ടും നൃത്തം ചെയ്യാന്‍ ആഗ്രഹം വന്ന നേരം , പഠിപ്പിക്കാം എന്ന് വാക്കു തന്ന പ്രിയപ്പെട്ടവള്‍ക്ക് , മറ്റേതോ മനോഹരമായ ഇടത്തില്‍ നിന്നും അനുഗ്രഹിക്കുന്ന ആ ഗുരുവിന് , പ്രിയപ്പെട്ട ശാന്തിച്ചേച്ചിക്ക് , നിറച്ചും സ്‌നേഹം!
ഈ സ്തുതി പാടാന്‍ കാരണക്കാരായ Mithun Jayaraj, Binish Bhaskaran, Madhavan Kizhakoott , P RajeevGopal Bellikoth എന്നീ പ്രിയപ്പെട്ടവര്‍ക്കും നന്ദി !

Exit mobile version