മക്കളുടെ നേര്‍ക്ക് വന്ന വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങി ഒരു പിതാവ്..! ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ നിന്ന് ഉള്ളുലയ്ക്കുന്ന കഥ

ദുബായ്: കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ നിരവധി ഉള്ളുലയ്ക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിലൊന്നായിരുന്നു ദുബായിലെ ഒരു അച്ഛന്റെ കഥ..

പള്ളിക്കുള്ളില്‍ വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ തന്റെ മക്കളെ രക്ഷിച്ചു ആ അച്ഛന്‍ അതും മക്കളുടെ നേര്‍ക്ക് വന്ന എല്ലാ വെടിയുണ്ടകളും സ്വയം ഏറ്റുവാങ്ങികൊണ്ട്. ന്യൂസിലാന്‍ഡില്‍ സ്ഥിര താമസമാക്കിയ ബിസിനസുകാരനായ ഇറാഖി വംശജന്‍ അദീബ് സമ ആണ് മക്കളായ അബ്ദുല്ല, അലി എന്നിവര്‍ക്കു വേടിയേല്‍ക്കാതെ സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് തറച്ച വെടിയുണ്ട പിന്നീട് ആശുപത്രിയില്‍ നീക്കം ചെയ്തു. അബ്ദുല്ല, അലി എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അല്‍ഐനിലും ഒമാനിലും എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന അദീബ് സമി വ്യാഴാഴ്ച ദുബായില്‍ നിന്നു ന്യൂസിലാന്‍ഡിലേയ്ക്ക് പോയതാണ്.

എന്റെ പിതാവാണ് റിയല്‍ ഹീറോ. സ്വന്തം ജീവന്‍ പണയം വച്ച് സഹോദരന്മാരെ രക്ഷപ്പെടുത്താന്‍ അദ്ദേഹം തയ്യാറായി- മക്കളില്‍ ഒരാളായ ഹിബ പറഞ്ഞു. പിതാവിനു വെടിയേറ്റു എന്നറിഞ്ഞതു മുതല്‍ ഈ യുവതി കരച്ചില്‍ നിര്‍ത്തിയിട്ടില്ല. ഉടന്‍ ന്യൂസിലാന്‍ഡിലേയ്ക്ക് ഫോണ്‍ വിളിച്ചു പരുക്കോടെ രക്ഷപ്പെട്ടു എന്നു മനസിലാക്കി.

ഹിബയുടെ വാക്കുകള്‍ ആരുടേയും കണ്ണുനിറയ്ക്കും. സംഭവമറിഞ്ഞയുടന്‍ ന്യൂസിലാന്‍ഡിലേയ്ക്ക് വിളിച്ചു പിതാവും സഹോദരന്മാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതായി ഹിബ പറഞ്ഞു. പിതാവിന്റെ ശരീരത്തില്‍ തറച്ച വെടിയുണ്ട പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നെന്നും ഹിബ പറഞ്ഞിരുന്നു. എന്നാല്‍, മരിച്ച 49 പേരില്‍ 12 വയസുകാരനടക്കം ഒട്ടേറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. വ്യാഴാഴ്ചയാണ് പിതാവും മാതാവ് സനാ അല്‍ഹാറും ന്യൂസിലാന്‍ഡിലേയ്ക്ക് പോയത്. ഇന്നലെ(വെള്ളി)23 വയസു തികയുന്ന ഇരട്ടസഹോദരന്മാരുടെ ജന്മദിനമാഘോഷിക്കുകയായിരുന്നു ലക്ഷ്യം.

ഇറാഖ് യുദ്ധം കാരണം ഹിബയ്ക്ക് അഞ്ച് വയസുള്ളപ്പോഴായിരുന്നു കുടുംബം ന്യൂസിലാന്‍ഡിലേയ്ക്ക് കുടിയേറിയത്. പരസ്പരം സൗഹൃദം പുലര്‍ത്തുന്ന സമൂഹത്തിലാണ് ഇവരുടെ കുടുംബം അവിടെ കഴിയുന്നത്. അക്രമം എന്നത് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. എന്നാല്‍ 2011ല്‍ 185 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍, ഈ ദുരന്തം അതിലും വലുതായിപ്പോയെന്ന് ദുബായില്‍ സ്വന്തമായി കമ്പനി നടത്തുന്ന ഹിബ പറയുന്നു.

Exit mobile version