ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റ അടയാളങ്ങളും ശ്രീനിവാസിന്റെ മൃതദേഹത്തിന് സമീപം കൈത്തോക്കും കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരെയാണ് മരിച്ച് നിലയില്‍ കണ്ടെത്തിയത്. ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശാന്തിയെ കൊന്ന ശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റ അടയാളങ്ങളും ശ്രീനിവാസിന്റെ മൃതദേഹത്തിന് സമീപം കൈത്തോക്കും കണ്ടെത്തി. ഇരുവര്‍ക്കും രണ്ട് മക്കള്‍ ഉണ്ട്. മൂത്ത മകന്‍ ടെക്‌സസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്.

സംഭവസമയത്ത് 16 വയസുള്ള മകള്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. സംഭവത്തില്‍ ആരെയും ഇപ്പോള്‍ സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിരവധി സുഹൃത്തുക്കള്‍ക്ക് ശ്രീനിവാസ് സംഭവദിവസം ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്ന് പോലീസ് ഇവരോട് ആവശ്യപ്പെട്ടു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റേത് ബെഡ്‌റൂമിലുമാണ് കണ്ടെത്തിയത്.

Exit mobile version