പ്രതികാര നടപടി തുടങ്ങി; അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തി, സംശയമുനയില്‍ ഇറാന്‍

ജനറല്‍ കാസേം സുലൈമാനിയുടെ വധത്തില്‍ പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. ആക്രമണത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റെ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നല്‍കി.

ബാഗ്ദാദില്‍ അമേരിക്കന്‍ എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷന്‍ സ്‌ക്വയറിലും അല്‍ ജദിരിയിലും, പിന്നാലെ ബലാദിലെ അമേരിക്കന്‍ വ്യോമത്താവളത്തിനും നേരെയുമാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകള്‍ ഇറാന് നേരെയാണ്. ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി, ഇറാഖി സൈനിക കമാന്‍ഡര്‍ ഹദി അല്‍ അമിരി എന്നുവരുള്‍പ്പെടെ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ടോടെ തെഹ്രാനില്‍ വെച്ചായിരുന്നു ശവസംസ്‌കാരം.

Exit mobile version