‘സര്‍ക്കാരിന് ആരെയും തീവ്രവാദിയായി പ്രഖ്യാപിക്കാവുന്ന ബില്ല്’; യുഎപിഎ ബില്ല് രാജ്യസഭയിലും പാസ്സായി; ചര്‍ച്ചയില്‍ എതിര്‍ത്ത കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ അനുകൂലിച്ചു

147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു

ന്യൂഡല്‍ഹി; ഏതൊരു പൗരനെയും ‘തീവ്രവാദി’യായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവാദ യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് ബില്ല് പാസാക്കിയത്. ബില്ല് നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.

147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. അതെസമയം ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ അനുകൂലിച്ചു നിലപാടെടുത്തു. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുന്നതിനെതിരെ 104 പേര്‍ വോട്ട് ചെയ്തു. വിടണമെന്ന് 84 പേരും വോട്ട് ചെയ്തു.

മുസ്ലീം ലീഗ്, സിപിഐ,സിപിഎം എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. ഇത്തരമൊരു നിയമഭേദഗതിയിലൂടെ ഒരു വിഭാഗം ആളുകളെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് എംപി അബ്ദുള്‍ വഹാബ് ആരോപിച്ചു.

ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍ഐഎക്ക് അധികാരം ലഭിക്കും. ഇതുവരെ സംഘടനകളെ മാത്രമേ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും എന്‍ഐഎക്ക് അന്വേഷിക്കാനാവും.

Exit mobile version