മഴക്കെടുതി; ദുരിതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ പത്ത് ലക്ഷം; 10000 രൂപ അടിയന്തര സഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇതിനായി ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ നല്‍കും. കൂടാതെ മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്, ഇതിനായി ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത്തവണ പട്ടിക തയ്യാറാക്കുന്നത് വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നാണ്.

ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും. അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക

Exit mobile version