കഴുത്തിന് താഴേക്ക് തളര്‍ന്നത് ഷഹ്നക്ക് ഒരു പ്രശ്‌നമായിരുന്നില്ല; വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ച് ഷഹ്ന പ്രണവിനെ പ്രണയിച്ചു; ഒടുവില്‍ എല്ലാ വിയോജിപ്പുകളെയും മറികടന്ന് അവര്‍ ഒന്നായി; ഇനി പ്രണവിന്റെ നട്ടെല്ലായി ഷഹ്നയുണ്ടാകും; കണ്ണ് നനയിപ്പിക്കും ഈ പ്രണയം

ആറ് വര്‍ഷം മുന്നേയുണ്ടായ ഒരു അപകടമാണ് ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശിയായ മണിപറമ്പില്‍ സുരേഷ് ബാബുവിന്റേയും സുനിതയുടേയും മകന്‍ പ്രണവിന്റെ ജീവിതം തകര്‍ത്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ബീകോം പഠനം കഴിഞ്ഞ ഉടനെയായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളോളമാണ് പ്രണവ് ആശുപത്രിയില്‍ കിടന്നത്. എന്നിട്ടും അപകട ശേഷം പ്രണവിന് സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചിട്ടില്ല. നെഞ്ചടിച്ചു നിലത്തു വീണതിനെ തുടര്‍ന്ന് നെഞ്ചിനു താഴെക്ക് പൂര്‍ണമായും തളര്‍ന്നു. പിന്നീട് പ്രണവിന് നട്ടെല്ല് നിവര്‍ത്താന്‍ കഴിഞ്ഞില്ല.

ജീവിതം തന്നെ അവസാനിച്ചുവെന്ന അവസ്ഥയായിരുന്നു പിന്നീട്. പ്രത്യേകം ഒരുക്കിയ ട്യൂബ് വഴിയായി ഭക്ഷണം. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പരസഹായം വേണം. മൂത്രം പോകാന്‍ പ്രത്യേക ട്യൂബ്. ദുരിതത്തിന്റെ വര്‍ഷങ്ങളായിരുന്നു പ്രണവിന് അത്. ഈ ജീവിതം എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായിരുന്നു പ്രണവിന്റെ ചിന്തകള്‍.

എന്നാല്‍ അവനെ ഒറ്റക്ക് വിടാന്‍ ഉറ്റചെങ്ങാതിമാര്‍ തയ്യാറായിരുന്നില്ല. വീല്‍ചെയറില്‍ ഇരിക്കാറായപ്പോള്‍ ചങ്ങാതിമാര്‍ പ്രണവിനെയും കൊണ്ട് പുറത്തുപോയി. മേളം ഇഷ്ടമുള്ള പ്രണവിനെ ഉത്സവ പറമ്പുകളില്‍ മേളം ആസ്വദിക്കാന്‍ പ്രവണവിനെ കൂട്ടുകാര്‍ കൊണ്ടുവന്നു. വീല്‍ചെയറിലിരുന്ന് പ്രണവ് കണ്ട ആ മേളം നവമാധ്യമങ്ങളില്‍ വൈറലായി.

ഈ വീഡിയോയാണ് പ്രണവിന്റെ ജീവിതം തന്നെ മാറ്റിമറച്ചത്. ഈ വീഡിയോ വൈറലായ ശേഷം തിരുവനന്തപുരത്ത് നിന്ന് പത്തൊന്‍പതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി പ്രണവിന്. തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്‌നയുടേയും മകള്‍ ഷഹ്നയായിരുന്നു ആ പെണ്‍കുട്ടി. പക്ഷേ, ആ റിക്വസ്റ്റ് പ്രണവ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെണ്‍കുട്ടി ഫേസ്ബുക് വഴി സംസാരിച്ചു.

പ്രണവിന്റെ ജീവിത സഖിയാകാന്‍ താല്‍പര്യം അറിയിച്ചു. തന്റെ അവസ്ഥ പ്രണവ് പറഞ്ഞ് മനസ്സിലാക്കിയെങ്കിലും അവളുടെ പ്രണയത്തെക്കാള്‍ വലുതായിരുന്നില്ല ആ കാരണങ്ങള്‍ ഒന്നും. അങ്ങനെ അവര്‍ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങി. എന്നാല്‍, പൂര്‍ണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും എല്ലാവരും എതിര്‍ത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു. ഈ ഉപദേശങ്ങള്‍ക്കെല്ലാം മീതെയായിരുന്നു ഷഹ്നയുടെ മനസ്.

പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഷഹ്ന ഇരിങ്ങാലക്കുടയില്‍ എത്തി. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ഇനി, പ്രണവിന്റെ വീല്‍ചെയറിനൊപ്പം ഷഹ്നയുടെ കൈകളുണ്ടാകും. കൈതാങ്ങായി. പ്രണവിന് നട്ടെല്ലായി….

Exit mobile version