വീരേന്ദര്‍ സേവാഗിന്റെ റെക്കോഡിനൊപ്പമെത്തി പൃഥ്വി; ആദ്യ ഓവറില്‍ തന്നെ സിക്‌സ്

ആദ്യ ഓവറില്‍ തന്നെ ഷാനോണ്‍ ഗബ്രിയേലിനെ സിക്‌സിനും ഫോറിനും പറത്തിയ യുവതാരം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത് 15 റണ്‍സാണ്.

ഹൈദരാബാദ്: രണ്ടാം സെഞ്ചുറിയെന്ന മോഹം വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും പൃഥ്വി ഷാ ക്രീസ് വിട്ടത് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ്. രാജ്‌കോട്ടിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് അരങ്ങേറ്റത്തില്‍ തന്നെ ഒരുപിടി റെക്കോഡുകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത പൃഥ്വി ഷാ ഹൈദരാബാദില്‍ ടിട്വന്റി ശൈലിയിലുള്ള ബാറ്റിങ്ങിലൂടെയാണ് താരമായത്.

ആദ്യ ഓവറില്‍ തന്നെ ഷാനോണ്‍ ഗബ്രിയേലിനെ സിക്‌സിനും ഫോറിനും പറത്തിയ യുവതാരം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത് 15 റണ്‍സാണ്. ഇതി ടി ട്വന്റിയോണോയെന്ന് ആരാധകര്‍ക്ക് ആ നിമിഷം സംശയം തോന്നിയിട്ടുണ്ടാകും. ഒപ്പം വീരേന്ദര്‍ സേവാഗിന്റെ റെക്കോഡിനൊപ്പവും മുംബൈ താരമെത്തി.

2000ത്തിന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സ് അടിക്കുന്ന രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിരുന്നത് 2008ല്‍ സേവാഗാണ്.
പിന്നീട് കെഎല്‍ രാഹുലിനെ കാഴ്ച്ചക്കാരനാക്കി ഷാ തകര്‍ത്തടിച്ചു. അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡുയരാന്‍ തുടങ്ങി. ഓപ്പണിങ് വിക്കറ്റില്‍ രാഹുലിനൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ നാല് റണ്‍സായിരുന്നു, ആതേ സമയം പൃഥ്വി ഷായുടെ സ്‌കോര്‍ 42ഉം.

ഒരു നിമിഷത്തെ അശ്രദ്ധയിലാണ് പൃഥ്വി ജോമല്‍ വറീകന്റെ പന്തില്‍ പുറത്തായത്. ഹെറ്റ്‌മെയര്‍ക്ക് ക്യാച്ചെടുക്കുമ്പോള്‍ 53 പന്തില്‍ 70 റണ്‍സ് ഷാ അടിച്ചെടുത്തിരുന്നു. 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിങ്‌സ്.

Exit mobile version