ബഹിരാകാശത്തും ഇത്തവണ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കും; ബഹിരാകാശ നിലയത്തില്‍ ക്രിസ്തുമസ് വിഭവങ്ങളെത്തി

ഇതോടെ ഭൂമിയിലെ പോലെ ആകാശത്തെ മനുഷ്യരും ക്രിസ്തുമസ് ആഘോഷിക്കുമെന്ന് ഉറപ്പായി

ക്രിസ്തുമസ് ആഘോഷിക്കാനുള്ള വിഭവങ്ങളുമായി സ്പേസ് എക്സിന്റെ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വാര്‍ത്തവിനിമയരംഗത്തെ പാളിച്ച കാരണം പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു ബഹിരാകാശ വാഹനം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതോടെ ഭൂമിയിലെ പോലെ ആകാശത്തെ മനുഷ്യരും ക്രിസ്തുമസ് ആഘോഷിക്കുമെന്ന് ഉറപ്പായി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഫ്ളോറിഡയില്‍ നിന്നും ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ പറന്നുയര്‍ന്നത്. ഫ്ളോറിഡയിലെ കേപ് കനാവരില്‍ നിന്നാണ് ബഹിരാകാശ വാഹനം വിക്ഷേപിച്ചത്. മുന്‍പ് നടത്തിയ രണ്ട് ശ്രമങ്ങളും നേരത്തെ പരാജയപ്പെട്ടിരുന്നു. സാറ്റ്ലൈറ്റ് സംവിധാനങ്ങളിലുണ്ടായ പ്രശ്നം മൂലം ഇത്തവണയും നാസ വാഹനം തിരിച്ചിറക്കിയിരുന്നു. ബഹിരാകാശ നിലയത്തിന്റെ കൂറ്റന്‍ യന്ത്രക്കൈ ഉപയോഗിച്ച് ഡ്രാഗണ്‍ ക്യാപ്സൂള്‍ പിടിച്ചെടുത്തത്.

രണ്ട് മണിക്കൂര്‍ ചെലവിട്ടാണ് പ്രശ്നം പരിഹരിച്ചത്. കേടുപാട് സംഭവിച്ച സാറ്റലൈറ്റ് സംവിധാനത്തിന് പകരം മറ്റൊന്ന് സജ്ജമാക്കിയ ശേഷമായിരുന്നു വാഹനത്തിന്റെ യാത്ര. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭക്ഷണവും, ശാസ്ത്ര പരീക്ഷണത്തിനായുള്ള വസ്തുക്കളുമായാണ് ഡ്രാഗണ്‍ ക്യാപ്സൂള്‍ യാത്ര തിരിച്ചത്. രണ്ടായിരം കിലോയിലധികം ഭാരമാണ് വാഹനം വഹിക്കുന്നത്.

2012 മുതല്‍ നാസയുടെ ബഹിരാകാശ വാഹനങ്ങള്‍ തയ്യാറാക്കുന്നത് സ്പേസ് എക്സാണ്. ആറുപേരാണ് നിലവില്‍ ബഹിരാകാശ നിലയത്തിലുള്ളത്. മൂന്ന് പേര്‍ ഇരുപതാം തിയതിയോടെ ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും.2000 മുതല്‍ ബഹിരാകാശ നിലയത്തിലെ അംഗങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. ബഹിരാകാശ നിലയത്തില്‍ നിലവിലുള്ളവരില്‍ മൂന്ന് പേര്‍ ഡിസംബര്‍ 20ന് ഭൂമിയിലേക്ക് തിരിച്ചെത്തും. നിലവിലുള്ളവരില്‍ ബാക്കിയുള്ള മൂന്ന് പേരായിരിക്കും ക്രിസ്തുമസ് ബഹിരാകാശ നിലയത്തില്‍ വെച്ച് ആഘോഷിക്കുക.

Exit mobile version