സൗദി രാജകുമാരനായി വിലസി നടന്നു, തട്ടിയത് കോടികള്‍; നാടകം പൊളിഞ്ഞത് പന്നി ഇറച്ചി കഴിച്ചതോടെ!

പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും റോളക്‌സ് വാച്ചും, അംഗരക്ഷകരുമായി നടക്കുന്ന ഗിഗ്‌നാക്ക് രാജകുടുംബാംഗമല്ലെന്ന് ആരും പറയില്ല.

റിയാദ്: സൗദി രാജകുമാരനായി വിലസി നടന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി. രാജകുമാരനാണെന്ന വ്യാജേന ഇയാള്‍ തട്ടിയത് കോടികള്‍ ആയിരുന്നു. കള്ളി വെളിച്ചത്തായതോടെ യുവാവ് പിടിയിലും ആയി. യുവാവിന് 18 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ് ഈ അറസ്റ്റിലൂടെയും ശിക്ഷാവിധിയിലൂടെയും പുറത്തുവരുന്നത്.

രണ്ടുവര്‍ഷം മുന്‍പ് വരെ രാജകീയ ജീവതം നയിക്കുകയായിരുന്നു ആന്റണി ഗിഗ്‌നാക്ക് എന്ന കൊളംബോ സ്വദേശി. മറ്റുള്ളവരുടെ മുന്നില്‍ ഇയാള്‍ സൗദി അറേബ്യയിലെ രാജകുമാരനായ ഖലീദ് അല്‍സൗദ് ആയി വിലസി നടക്കുകയായിരുന്നു. ഒരാള്‍ക്കു പോലും സംശയം തോന്നിക്കാത്ത ജീവിതമായിരുന്നു ഇയാളുടേത്.

പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും റോളക്‌സ് വാച്ചും, അംഗരക്ഷകരുമായി നടക്കുന്ന ഗിഗ്‌നാക്ക് രാജകുടുംബാംഗമല്ലെന്ന് ആരും പറയില്ല. മിയാമി ദ്വീപില്‍ കൊട്ടാരത്തിന് സമാനമായ വീട്ടിലായിരുന്നു താമസം. ഇന്റസ്റ്റഗ്രാം പരിശോധിച്ചാലോ സൗദി രാജാവിന്റെ ഒപ്പം നില്‍ക്കുന്ന ചിത്രം വരെ കാണാം. ഇതോടെ ആ വേഷം യാതൊരു കോട്ടവും തട്ടാതെ മുമ്പോട്ട് പോവുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനിക്ക് വന്‍ വ്യവസായങ്ങളുണ്ടെന്നും അതില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടെന്നും പറഞ്ഞാണ് മൂന്ന് വര്‍ഷത്തോളം ഇയാള്‍ പലരെയും പറ്റിച്ച് 8 മില്ല്യണ്‍ ഡോളറിലധികം സമ്പാദിച്ചത്.

മിയാമിയിലെ ജഫ്‌റി സൊഫര്‍ എന്ന കോടീശ്വരനെ സമാനരീതിയില്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പിടിവീഴുന്നത്. സൊഫറിനൊപ്പം ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനായി ആഡംബര ഹോട്ടലിലേക്ക് അത്താഴവിരുന്നിന് ഇയാള്‍ എത്തി. അവിടെവെച്ചാണ് ഗിഗ്‌നാക്കിന് അബദ്ധം പിണഞ്ഞത്.

വിരുന്നിന് ഇയാള്‍ ആവശ്യപ്പെട്ടത് പന്നി കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ്. വിശുദ്ധ ഖുറാന്‍ അനുസരിച്ച് പന്നി നിഷിധമാണ്. ഇത് സൊഫറില്‍ സംശയമുണര്‍ത്തി. സൗദി രാജകുടുംബാംഗം ഒരിക്കലും പന്നി കഴിക്കില്ലെന്ന് സൊഫറിന് അറിയാമായിരുന്നു. സംശയം ബലപ്പെട്ടതോടെയാണ് പോലീസില്‍ അറിയിച്ചത്. കൂടുതല്‍ അന്വേഷണത്തിലാണ് ആന്റണി ഗിഗ്‌നാക്കിന്റെ വന്‍ തട്ടിപ്പ് ലോകം അറിയുന്നത്.

Exit mobile version