സൗദിയില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രതിദിനം ശരാശരി 150 ടണ്‍ പഴം പച്ചക്കറികളാണ് കയറ്റുമതി ചെയ്യുന്നത്

കോഴിക്കോട്: സൗദിയില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ഉണ്ടായ നിപ്പ വൈറസ് ബാധയെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ജൂലൈയില്‍ തന്നെ സംസ്ഥാനം നിപ്പ വൈറസില്‍ നിന്ന് മുക്തി നേടിയെങ്കിലും സൗദിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ല. റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്.

യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മറ്റ് ജിസിസി രാജ്യങ്ങള്‍ കഴിഞ്ഞ് വര്‍ഷം ജൂലൈയില്‍ തന്നെ വിലക്ക് പിന്‍വലിച്ചിരുന്നെങ്കിലും സൗദി മാത്രം നിരോധനം തുടര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 20 ടണ്ണോളം പഴം, പച്ചക്കറികളാണ് സൗദിയിലേക്ക് മാത്രം കയറ്റുമതി ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രതിദിനം ശരാശരി 150 ടണ്‍ പഴം പച്ചക്കറികളാണ് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാനത്തെ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഒരു പ്രധാന വിപണികളിലൊന്നാണ് സൗദി. കറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

Exit mobile version