സൗദിയില്‍ രണ്ടാഴ്ചയോളം അബോധാവസ്ഥയിലായിരുന്ന പ്രവാസി മരിച്ചു

ഏക മകളുടെ വിവാഹ നിശ്ചയത്തിന് പോകാന്‍ കഴിയാഞ്ഞതിന്റെ വിഷമവും അലട്ടിയിരുന്നു. ഇതിനിടെയാണ് ജോലിക്കിടെ കുഴഞ്ഞുവീണത്

ദമ്മാം: ദമ്മാമില്‍ രണ്ടാഴ്ചയോളം അബോധാവാസ്ഥയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ദമ്മാം ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു വാസുദേവന്‍.

ഏറെ നാളുകളായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവന് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് മൂന്ന് വര്‍ഷത്തോളം നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലയിരുന്നു. ഏക മകളുടെ വിവാഹ നിശ്ചയത്തിന് പോകാന്‍ കഴിയാഞ്ഞതിന്റെ വിഷമവും അലട്ടിയിരുന്നു. ഇതിനിടെയാണ് ജോലിക്കിടെ കുഴഞ്ഞുവീണത്.

അതേസമയം ജോലിചെയ്തിരുന്ന സ്ഥാപനം നിയമക്കുരുക്കില്‍ പെട്ടതിനാല്‍ ഇഖാമയും ഇന്‍ഷൂറന്‍സും പുതുക്കാനും സാധിച്ചിരുന്നില്ല. വാസുദേവന് ആരോഗ്യ ഇന്‍ഷൂറന്‍സില്ലാത്തതിനാല്‍ വന്‍ തുകയാണ് ആശുപത്രിയില്‍ കെട്ടിവെക്കേണ്ടി വന്നത്.

വാസുദേവന്റെ ദയനീയാവസ്ഥ അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണ വാസുദേവന്‍ രണ്ടാഴ്ചയോളം അബോധാവാസ്ഥയില്‍ കിടന്നതിന് ശേഷം ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഷാഫി വെട്ടത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

Exit mobile version