ഒമാനില്‍ അനധികൃതമായി ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന വിദേശികള്‍ സൂക്ഷിക്കുക; പോലീസ് പരിശോധന ശക്തമാക്കി, പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ

സ്വദേശികള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ടാക്‌സി സര്‍വീസ് മേഖലയില്‍ വിദേശികള്‍ സമാന്തര സര്‍വീസുകള്‍ നടത്തി വരുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയത്

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ഒമാന്‍ ഗതാഗത മന്ത്രാലയം. അനുമതി ഇല്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്നവരെ പിടികൂടുവാന്‍ റോയല്‍ ഒമാന്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ പിടിയിലായാല്‍ വന്‍ തുകയാകും പിഴ ശിക്ഷ.

സ്വദേശികള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ടാക്‌സി സര്‍വീസ് മേഖലയില്‍ വിദേശികള്‍ സമാന്തര സര്‍വീസുകള്‍ നടത്തി വരുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയത്. വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, സ്വകാര്യ ഓഫീസുകള്‍ എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്, വിദേശികള്‍ നടത്തിവരുന്ന സമാന്തര പൊതു ഗതാഗത സര്‍വീസുകള്‍ ഒമാന്‍ ഗതാഗത നിയമം അനുസരിച്ച് നിരോധിച്ചിട്ടുള്ളതാണ്.

ഒമാനില്‍ സ്വകാര്യ ടാക്സി സര്‍വീസുകള്‍ വ്യാപകമായി വര്‍ധിച്ചതോടെയാണ് ഗതാഗത മന്ത്രാലയം പരിശോധന ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിലും, ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തും റോയല്‍ ഒമാന്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ അനധികൃത ടാക്സികള്‍ ഒഴിവാക്കണമെന്നും ഗതാഗത മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം മസ്‌കറ്റ് പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ടാക്‌സി സര്‍വീസുകള്‍ക്കും ജൂണ്‍ മാസം മുതല്‍ ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

Exit mobile version