മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ മറ്റന്നാള്‍ ആഘോഷിക്കും, ഒമാന്റെ പ്രഖ്യാപനം നാളെ

മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റന്നാള്‍ പെരുന്നാള്‍ ആഘോഷിക്കും

ദുബായ്: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റന്നാള്‍ പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.

നഗ്ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശനിയിലൂടെയോ മാസപ്പിറവി ദര്‍ശിച്ചാല്‍ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിര്‍ദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.

അതേസമയം, പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രില്‍ ഒമ്പത് മുതല്‍ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക.

ALSO READ ‘ പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി ചലഞ്ച്’ ; റിയാദില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് ബിരിയാണി ചലഞ്ചുമായി മലയാളി സമൂഹം

യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തില്‍ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും.

Exit mobile version