വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായി സൗദി!

അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാന്‍ കഴിയും

റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് സൗദി നിരത്തുകളില്‍ ഇറങ്ങുന്നത്. മറ്റുവാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാണ് ലക്ഷ്യം. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാന്‍ കഴിയും. രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി സാധാരണ വാഹനമായതിനാല്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നിരീക്ഷണ വാഹനത്തെ തിരിച്ചറിയാനും കഴിയില്ല.

അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ട്രാഫിക് അതോരിറ്റി ലക്ഷ്യമിടുന്നത്. സൗദിയില്‍ ഗുരുതര അപകടങ്ങള്‍ വരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു. അതോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റോഡപകടങ്ങള്‍ കാരണമായുണ്ടാകുന്ന മരണങ്ങളില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോരിറ്റി വ്യക്തമാക്കിയിരുന്നു.

Exit mobile version