ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും; അറഫാ സംഗമം നാളെ

മക്ക:വിശുദ്ധ ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും.അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ എത്തിയിട്ടുണ്ട്. മക്കയിലെത്തി മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക.

‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു’ എന്നർത്ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന മന്ത്രമുരുവിട്ട് കൊണ്ട് തീർഥാടകർ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീർഥാടകർ തംപുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഇന്ന് ഉച്ച മുതൽ നാളെ പുലർച്ചെ വരെ മിനായിൽ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കർമം. മിനായിലെ തംപുകളിലും മിന ടവറുകളിലുമായി താമസിക്കുന്ന തീർഥാടകർ നാളെ പ്രഭാത നിസ്‌കാരം വരെ ആരാധനാ കർമങ്ങളിൽ മുഴുകും.

നാളെയാണ് ഹജ്ജിൻറെ പ്രധാന കർമമായ അറഫാ സംഗമം. ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തുന്ന തീർഥാടകർ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തുന്ന തീർഥാടകർ മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. വ്യാഴാഴ്ച ഹജ്ജ് കർമങ്ങൾ അവസാനിക്കും. 60,000 ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ.

Exit mobile version