തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി മൊബൈല്‍ വഴിയാണ് കോപ്പിയടി നടത്തിയത്.
കോപ്പിയടിക്ക് തുണച്ചതാകട്ടെ, സാമൂഹിക അകലവും. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഉത്തരം കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിട്ടായിരുന്നു വിരുതന്മാരുടെ കോപ്പിയടി.
മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സർവകലാശാല സൈബർ സെല്ലിൽ പരതി നൽകാനും തീരുമാനമുണ്ട്.